നടി ആക്രമിക്കപ്പെട്ട കേസ്: വിധിന്യായം ഊമക്കത്തായി പ്രചരിച്ചതിൽ അന്വേഷണം വേണം; ബിജു പൗലോസ് പരാതി നൽകി
ഷീബ വിജയ൯
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങൾ വിധി പ്രസ്താവനത്തിന് മുൻപുതന്നെ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. ബിജു പൗലോസ്. ആവശ്യമുന്നയിച്ച് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. വിധിയിലെ ഭാഗങ്ങൾ ഊമക്കത്തായി പ്രചരിച്ച സംഭവം അന്വേഷിക്കണം എന്നാണ് കത്തിലെ ആവശ്യം. ഇന്നലെയാണ് സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് ബിജു പൗലോസ് കത്ത് നൽകിയത്. വിധിയിലെ വിവരങ്ങൾ പുറത്തുവന്നത് എങ്ങനെ എന്ന് കണ്ടെത്തണം എന്നും കത്തിൽ ആവശ്യപ്പെടുന്നു.
വിധി വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഈ ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡൻ്റിന് ലഭിച്ചിരുന്നു. ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിയിലെ കാര്യങ്ങൾ, വിധിന്യായം വരുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് സംഘടനയ്ക്ക് ഊമക്കത്തായി ലഭിച്ചുവെന്നും കത്തിലെ വിവരങ്ങൾ വിധിയുമായി സാമ്യമുള്ളതാണെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.
ഒന്നാം പ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കമാണ് വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്തായി ലഭിച്ചത്. കേസിൽ ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒൻപതാം പ്രതി സുനിൽ കുമാർ എന്നിവരെ ഒഴിവാക്കുമെന്നും ഊമക്കത്തിൽ പറയുന്നുവെന്നാണ് വിവരം. വിധി ചോർന്നോ എന്നും കത്തിൻ്റെ ഉറവിടം കണ്ടെത്തണമെന്നും ഈ ഊമക്കത്തിൻ്റെ നിജസ്ഥിതിയും ലക്ഷ്യവും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗം ഇതിൽ അന്വേഷണം നടത്തണമെന്നുമാണ് അഭിഭാഷക അസോസിയേഷൻ്റെ ആവശ്യം.
asaasas
tuyuyrty
