പി.എം. ശ്രീയിലെ 'ബ്രിട്ടാസ് പാലം', സി.പി.ഐയിൽ കടുത്ത അതൃപ്തി
ഷീബ വിജയ൯
തിരുവനന്തപുരം: പി.എം. ശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ സി.പി.ഐയിൽ കടുത്ത അതൃപ്തി. ധർമ്മേന്ദ്ര പ്രധാൻ്റെ വെളിപ്പെടുത്തലിൽ സി.പി.എം. വിശദീകരിക്കണമെന്ന് ഡി. രാജ ആവശ്യപ്പെട്ടു. അമർഷമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യപ്രതികരണം വേണ്ടെന്നാണ് സി.പി.ഐ. സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട്. കേരളത്തിന് കേന്ദ്ര ഫണ്ട് കിട്ടാൻ ഇനിയും ഇടപെടുമെന്നായിരുന്നു ജോൺ ബ്രിട്ടാസിൻ്റെ പ്രതികരണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ തൊടുത്ത അമ്പ് നേരെ വന്നത് കേരളത്തിലാണ്. പി.എം. ശ്രീ കരാറിൽ ഉടക്കിട്ട് നിന്ന സി.പി.ഐക്ക് കരാറിന് പിന്നിലെ ദുരൂഹതകളിൽ സംശയം ഇരട്ടിച്ചു. കേന്ദ്രത്തിനും കേരളത്തിനും ഇടക്ക് പി.എം. ശ്രീയിലെ പാലം ബ്രിട്ടാസായിരുന്നു എന്ന് കേന്ദ്ര മന്ത്രി തുറന്ന് പറഞ്ഞിട്ടും എതിർക്കാനോ തിരുത്താനോ ബ്രിട്ടാസ് മുതിർന്നിട്ടുമില്ല. സി.പി.എമ്മും ഇടതുമുന്നണിയും നയപരമായി എതിർക്കുന്ന വിഷയത്തിൽ കരാറിലേർപ്പെടാൻ ബ്രിട്ടാസ് ഇടനില നിന്നെങ്കിൽ ആ നീക്കം നിഷ്കളങ്കമെന്ന് സി.പി.ഐ. കരുതുന്നില്ല. കടുത്ത അമർഷമുണ്ടെങ്കിലും തിരഞ്ഞെടുപ്പായതിനാൽ പരസ്യമായി ഉടക്കിനില്ല സംസ്ഥാന നേതൃത്വം. കോൺഗ്രസിനെ വിമർശിച്ചായിരുന്നു വിവാദത്തിൽ ബ്രിട്ടാസിൻ്റെ പ്രതികരണം. കേന്ദ്രത്തിനും കേരളത്തിനും ഇടയിലെ പാലമെന്നാണെങ്കിൽ, അത് ഉത്തരവാദിത്വമെന്നാണ് ജോൺ ബ്രിട്ടാസ് എം.പി.യുടെ പ്രതികരണം. കേരളത്തിന് പാരയായി നിൽക്കുന്നതല്ല എൻ്റെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സാഹചര്യത്തിൽ പി.എം. ശ്രീ കരാറിൽ സി.പി.ഐ. നിലപാട് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് യു.ഡി.എഫ്. നേതാക്കളുടെ ആവശ്യം. യു ടൂ ബ്രിട്ടാസ് എന്നും ബ്രിട്ടാസ് മുന്നയെന്ന മട്ടിലും സൈബർ പ്രചാരണവും പ്രതിപക്ഷം ശക്തമാക്കി.
dsfdsadssad
