കിടപ്പാടം ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമം വരുന്നു, കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ഷീബ വിജയൻ
തിരുവനന്തപുരം I കിടപ്പാടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമം വരുന്നു. താമസിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലാത്തവരുടെ ഏക കിടപ്പാടം ജപ്തി ചെയ്യുന്നതൊഴിവാക്കാനാണ് നിയമം വരുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി'ന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ (മനപൂര്‍വമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പാര്‍പ്പിടം ജപ്തി ചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവര്‍ക്കാകും നിയമം സംരക്ഷണം നല്‍കുക. ഇക്കാര്യം കണ്ടെത്താന്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ സമിതികളുണ്ടാകും.
മൂന്നുലക്ഷം രൂപയില്‍ താഴെയാകണം വാര്‍ഷിക വരുമാനം. ആകെ വായ്പാതുക അഞ്ചു ലക്ഷവും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം കവിയുകയുമരുത്. ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കാൻ സര്‍ക്കാര്‍ പ്രത്യേക നിധിയും രൂപീകരിക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള വായ്പയെടുത്തവര്‍ക്ക് സംരക്ഷണമുണ്ടാകില്ല. പൊതുമേഖലാ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കെഎസ്എഫ്ഇ, കെഎഫ്‌സി പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നു വായ്പ എടുത്തവര്‍ക്കാണ് സംരക്ഷണം ലഭിക്കുന്നത്.
ASDSADF