അന്‍വര്‍ സാമാന്യ മര്യാദ ലംഘിച്ചു, അത് അടഞ്ഞ അധ്യായം: അടൂര്‍ പ്രകാശ്

ഷീബ വിജയൻ
തിരുവന്തപുരം: അന്‍വര്‍ നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഒരു തരത്തിലും യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് സാമാന്യ മര്യാദ ലംഘിക്കുന്ന വാക്കുകള്‍ ആണെന്നും ഇപ്പോള്‍ യുഡിഎഫിനെ സംബന്ധിച്ച് അന്‍വര്‍ അടഞ്ഞ അധ്യായമായി മാറിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍പ് മത്സരിച്ച അന്‍വര്‍ ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് ബാധിക്കുക എല്‍ഡിഎഫിനെ ആയിരിക്കും. വോട്ടര്‍പട്ടികയില്‍ പേരുള്ള ആര്‍ക്കും മത്സരിക്കാമല്ലോ എന്നും അന്‍വര്‍ മത്സരിക്കട്ടേയെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ ജനങ്ങളും പ്രവര്‍ത്തകരും ആവേശത്തിലാണെന്നും യുഡിഎഫ് വിജയിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ മുസ്ലീം ലീഗിനും അഭിപ്രായ ഭിന്നതയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. വി ഡി സതീശനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല. യുഡിഎഫില്‍ എല്ലാ നേതാക്കളും ഒരുമിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. അന്‍വറിനെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യുഡിഎഫ് ചര്‍ച്ച നടത്തില്ല. രാഹുല്‍ യുഡിഎഫ് നേതാക്കളോട് ആലോചിക്കാതെ അന്‍വറിനെ കാണാന്‍ പോയത് ശരിയായില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
SDDSAADSADS