ഒരു ദശകത്തിനു ശേഷം യു.എസിൽ ആദ്യമായി പോളിയോ

ഏതാണ്ട് 10 വർഷത്തിനു ശേഷം ആദ്യമായി യു.എസിൽ പോളിയോ സ്ഥിരീകരിച്ചു. മാൻഹാട്ടനിലെ റോക് ലാൻഡ് കൗണ്ടിയിൽ താമസിക്കുന്ന വ്യക്തിക്കാണ് പോളിയോ സ്ഥിരീകരിച്ചതെന്ന് ന്യൂയോർക് സ്റ്റേറ്റ് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് 2013ലാണ് ഇതിനു മുമ്പ് യു.എസിൽ പോളിയോ സ്ഥിരീകരിച്ചത്.
യു.എസിൽ 2000ത്തിൽ വായിലൂടെ പോളിയോ വാക്സിൻ നൽകുന്നത് നിർത്തിയിരുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ പ്രധാനമായും ബാധിക്കുന്നതാണ് പോളിയോ വൈറസ്. ഇതു ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുന്നതിന് ആഗോള തലത്തിൽ വാക്സിനേഷൻ അടക്കമുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. 125 രാജ്യങ്ങളിലാണ് പോളിയോ വ്യാപിച്ചത്. ലോകവ്യാപകമായി 350,000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
1988 മുതൽ കേസുകളുടെ എണ്ണത്തിൽ 90 ശതമാനം കുറവുണ്ടായി. ഇപ്പോൾ അഫ്ഗാനിസ്താനിലും പാകിസ്താനിലും പോളിയോ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലണ്ടനിലെ മലിനജല സാമ്പിളുകളിൽ വാക്സിനുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു തരം പോളിയോ വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.