അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം
അഫ്ഗാനിസ്ഥാനിലെ മസാർ−ഇ−ഷരീഫ് ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യാ ആരോഗ്യ അതോറിറ്റിയുടെ വക്താവ് സിയ സെൻഡാനിയാണ് ഇക്കാര്യം അറിയിച്ചത്. പടിഞ്ഞാറൻ കാബൂളിലെ ഷിയാ വിഭാഗക്കാർ കൂടുതലുള്ള ഹസാര പ്രദേശത്തെ ഹൈസ്‌കൂളിൽ സ്ഫോടനം നടന്നതിന് തൊട്ടു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മസാർ−ഇ−ഷെരീഫ് പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 20 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് താലിബാൻ കമാൻഡർ വക്താവ് മുഹമ്മദ് ആസിഫ് വസേരി അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷമായ ഷിയാ സമുദായത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ നിരന്തരം ലക്ഷ്യമിടുന്നുണ്ടെന്നാണ് ഈ സന്ദർഭത്തിൽ ഉയരുന്ന പ്രധാന ആരോപണം.
അഫ്ഗാനിസ്ഥാനിൽ തങ്ങൾ അധികാരത്തിലേറിയതോടെ രാജ്യ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നാണ് താലിബാന്റെ അവകാശ വാദം. എന്നാൽ ഇതുപോലുള്ള സ്‌ഫോടന പരമ്പരകൾ ഇനിയുമുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.