യുക്രൈൻ പ്രസിഡന്റിന് നേരം വീണ്ടും വധശ്രമം
യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കിക്കെതിരെ വീണ്ടും വധശ്രമമെന്ന് റിപ്പോർട്ട്. റഷ്യൻ സ്പെഷ്യൽ സർവീസസിന്‍റെ നേതൃത്വത്തിലാണ് കൊലപാതകശ്രമം നടന്നതെന്ന് കിയവ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റഷ്യൻ സ്പെഷ്യൽ സർവീസസിന്‍റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സൈനിക സംഘത്തെ പിടികൂടി. സ്ലൊവാക്യ−ഹംഗറി അതിർത്തിക്ക് സമീപത്തുവച്ചാണ് യുക്രൈൻ അധികൃതർ ഇവരെ പിടികൂടിയത്. റഷ്യയുടെ ആത്യന്തിക ലക്ഷ്യം സെലൻസ്‌കിയെ ഇല്ലാതാക്കുക എന്നതാണെന്നും കിയവ് പോസ്റ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയത്. റഷ്യയുടെ ലക്ഷ്യം താനാണെന്ന് സെലൻസ്കി നേരത്തെ പറയുകയുണ്ടായി. എന്നാൽ എന്തു സംഭവിച്ചാലും താനും കുടുംബവും യുക്രൈൻ വിടില്ലെന്ന് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ അറിയിച്ചു. തലസ്ഥാന നഗരിയായ കിയവ്, മരിയുപോൾ ഉൾപ്പെടെയുള്ള പല നഗരങ്ങളും റഷ്യ വളഞ്ഞിരിക്കുകയാണ്. അവിടങ്ങളിലെല്ലാം യുക്രൈൻ ചെറുത്തുനിൽപ്പ് തുടരുകയാണ്. നിലവിൽ സമ്മർദം റഷ്യക്ക് മേലാണെന്നും വേണ്ടത്ര സൈനിക ഉപകരണങ്ങളും സൈനികരും ഇല്ലാതെ റഷ്യ കുഴങ്ങുകയാണെന്നും യുക്രൈൻ പ്രസിഡന്‍റിന്‍റെ മുതിർന്ന ഉപദേഷ്ടാവ് അലക്സാണ്ടർ റോഡ്നിയാൻസ്കി പറഞ്ഞു.
