ഇതുവരെയുള്ള നേട്ടങ്ങളെ വിലയിരുത്തി വോട്ട് ചെയ്യൂവെന്ന് ട്രംപിന്റെ മകൾ
വാഷിംഗ്ടണ്‍: ട്രംപിനായി യുവജനങ്ങളെ വോട്ടിംഗിന് പ്രേരിപ്പിച്ച് മകള്‍ ടിഫാനി രംഗത്ത്. രാജ്യത്തിനുണ്ടായ നേട്ടങ്ങളെ അടിസ്ഥാനമാക്കി നേതാക്കളെ വിലയിരുത്തണമെന്നും ഉഹാപോഹങ്ങളില്‍ വീഴരുതെന്നും ടിഫാനി പറഞ്ഞു.
അവസരങ്ങളും മരവിച്ചഅവസ്ഥയും തമ്മിലുള്ള മത്സരമാണിത്. എല്ലാ അമേരിക്കന്‍ പൗരന്മാരുടേയും അമേരിക്കയക്ക് വേണ്ടിയാണിത്. ഇതുവരെയുള്ള നേട്ടങ്ങളെ വിലയിരുത്തി വോട്ട് ചെയ്യൂ. നാട്ടിലെ ക്രിമിനല്‍ നിയമനടപടി മാറിയെങ്കില്‍ ഒരേയൊരു പ്രസിഡന്റാണ് അതിനായി മുന്‍കൈ എടുത്തത്. ഒരാള്‍ക്ക് രണ്ടാമതും അവസരം ലഭിക്കണമെന്ന് ചിന്തിച്ചത് പ്രസിഡന്റ് ട്രംപ് മാത്രമാണ്. ആരോഗ്യമേഖലയിലെ ഗുണനിലവാരവും സ്ഥിരതയും കൊണ്ടുവന്നതും ഇന്നത്തെ പ്രസിഡന്റാണ്. സാധാരണക്കാരന് കൂടി പ്രാപ്തമാകുന്ന വിധം മരുന്നുകളുടെ വില കുറച്ചത് തന്റെ അച്ഛനായ ട്രംപാണ് എന്നു പറയുന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ടിഫാനി പ്രചാരണത്തില്‍ പറഞ്ഞു.
മാദ്ധ്യമങ്ങളും സമൂഹമാദ്ധ്യമങ്ങളും ചേര്‍ന്ന് ട്രംപിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ടിഫാനി ആരോപിച്ചു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില കുറയ്ക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. അമേരിക്കന്‍ ജനത സ്വന്തം അഭിപ്രായമാണ് സ്വരൂപിക്കേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്ന തെറ്റായ വാര്‍ത്തകള്‍ സ്വീകരിച്ചാല്‍ മാനസിക അടിമത്തമാണ് ഉണ്ടാവുകയെന്നും ടിഫാനി പറഞ്ഞു. നവംബര്‍ 3നാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോബൈഡനാണ് എതിരായി മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കടുത്ത ട്രംപ് വിമര്‍ശകയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസാണ്.

