സൈന്യം തടവിലാക്കിയതിനു പിന്നാലെ മാലി പ്രസിഡന്‍റ് രാജിവച്ചു
ബമാകോ: മാലി പ്രസിഡന്‍റ് ഇബ്രാഹിം ബൗബക്കർ കെയ്റ്റ രാജിവെച്ചു. ചൊവ്വാഴ്ച അദ്ദേഹത്തെ സൈന്യം തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ഭരണകൂടവും പാർലമെന്‍റും പിരിച്ചുവിടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
താൻ ഭരണത്തിൽ തുടരുന്നതു കാരണം രാജ്യത്ത് രക്തചൊരിച്ചിൽ ഉണ്ടാകരുതെന്ന ആമുഖത്തോടെയാണ് ഇബ്രാഹിം ബൗബക്കർ കെയ്റ്റ രാജിവയ്ക്കുന്ന വിവരം പ്രഖ്യാപിച്ചത്. അതേസമയം ഭരണം ഒദ്യോഗികമായി സൈന്യം ഏറ്റെടുത്തോ എന്ന് വ്യക്തമല്ല. അങ്ങനെ സൈന്യം ഭരണം പിടിച്ചെടുത്താൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിരുന്നു.

