കോവിഡിന്‍റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കും: ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്‍റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ലോകാരോഗ്യ സംഘടന അടിയന്തരസമിതിയാണ് മുന്നറിയിപ്പ് നൽകിയത്. ചൈനയ്ക്ക് പുറത്ത് നൂറു കേസുകളും ഒറ്റ മരണം പോലും ഇല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സംഘടന മേധാവി ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.
18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യുഎച്ച്ഒ അടിയന്തരസമിതി കോവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്. പുതിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എത്രയും പെട്ടെന്ന് വാക്സിൻ വികസിപ്പിക്കുന്നത് മാത്രമാണ് കോവിഡ് നിയന്ത്രിക്കാനുള്ള ദീർഘകാല പരിഹാരമെന്നും ടെഡ്രോസ് അഥനം കൂട്ടിച്ചേർത്തു.