പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ പിഞ്ചുകുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ
വാഷിങ്ടൻ: വഴിയരുകിൽ പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് ‘ഇന്ത്യ’യെന്നു പേരിട്ട് അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിൽ അമേരിക്കൻ പോലീസ്. ജോർജിയയിൽ പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ പെണ്‍കുഞ്ഞിനെ കണ്ടെത്തിയതിന്റെ വിഡിയോ പുറത്തുവിട്ടു. ജോർജിയയിലെ കുമ്മിങ്‌സിൽ ജൂണ്‍ ആറിന് വഴിയരികിലെ കുറ്റിക്കാട്ടിൽ നിന്നു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുവെന്നു നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു പോലീസ് നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് ബാഗിനുള്ളിൽ കുരുന്നിനെ കണ്ടെത്തിയത്. തുടർന്നു കുഞ്ഞിനെ ഇന്ത്യയെന്ന് പേരിട്ടെന്നും അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് ട്വിറ്ററിൽ കുറിച്ചു.
കുഞ്ഞിനെ ബേബി ഇന്ത്യ എന്നാണ് താൽക്കാലികമായി പോലീസ് വിളിക്കുന്നത്. കുട്ടിയെ കണ്ടെത്തി പ്രഥമ ശുശ്രൂഷ നൽകി സുരക്ഷയൊരുക്കുന്ന വീഡിയോ പുറത്ത് വിട്ടത് അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസുമായി പങ്കുവെക്കാൻ വേണ്ടിയാണെന്ന് പോലീസ് പറഞ്ഞു. ബേബി ഇന്ത്യയെ ദത്തെടുക്കാൻ നിരവധി പേരാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്ക് കൂട് പൊട്ടിച്ചു കുഞ്ഞിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. തുടർന്നു കുഞ്ഞിനെ മെഡിക്കൽ സംഘത്തിനു കൈമാറി. ബ്ലാങ്കറ്റിൽ പൊതിഞ്ഞാണു കുരുന്നിനെ കൊണ്ടുപോയത്. പോലീസ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുഞ്ഞിൻ്റെ അമ്മയെ കണ്ടെത്താനായി വിഡിയോ ബേബിഇന്ത്യ എന്ന ഹാഷ് ടാഗിൽ നിരവധി പേർ ഇതിനോടകം തന്നെ ഷെയർ ചെയ്തു.

