നവാസ് ഷെരീഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്
ഇസ്ലാമാബാദ് : അഴിമതി ആരോപണം നേരിടുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക് സുപ്രീംകോടതി അയോഗ്യനാക്കി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ ഷെരിഫീന് ആജീവനാന്ത വിലക്കേർപ്പെടുത്തി. പനാമ കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സുപ്രീംകോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഭരണഘടനയിലെ 62(1)(f) വകുപ്പ് പ്രകാരമാണ് നവാസ് ഷെരീഫിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയത്.
ഇതേ നിയമപ്രകാരം തെഹരീഖ്− ഇ− ഇൻസാഫ് നേതാവ് ജഹാംഗീർ തരീനെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പാക് സുപ്രീംകോടതി കഴിഞ്ഞ വർഷം വിലക്കിയിയിരുന്നു. പനാമ പേപ്പർ അഴിമതി കേസിൽ ഉൾപ്പെട്ട നവാസ് ഷെരീഫിന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. മൂന്നുതവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് പനാമ പേപ്പർ വിവാദങ്ങളെ തുടർന്ന് അഴിമതി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ 2017 ജൂലൈയിൽ രാജിവെക്കുകയായിരുന്നു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
ഇതിന് പിന്നാലെയാണ് ഇതേ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിലക്ക് വരുന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ വിലക്കെന്നും നവാസ് ഷെരീഫ് പ്രതികരിച്ചു.

