ശ്രീലങ്കൻ പാർലമെന്റ് താൽക്കാലികമായി പിരിച്ചുവിട്ടു
കൊളംബോ : ശ്രീലങ്ക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിൽ. ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേന മേയ് എട്ടുവരെ പാർലമെന്‍റ് പിരിച്ചു വിട്ടു. സർക്കാരിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തതെന്നാണ് സൂചന.
കഴിഞ്ഞയാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗക്കെതിരെ പാർലമെന്റിലുയർന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. പിന്നീട് സർക്കാരിൽ പുനഃസംഘടനയുണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് പ്രസിഡണ്ടിന്റെ പാർലമെന്റ് പിരിച്ചു വിടൽ നടപടി.
പ്രധാനമന്ത്രി റനിൽ വിക്രമസിങ്കെയ്ക്ക് എതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ആറു ശ്രീലങ്കൻ മന്ത്രിമാർ രാജിവച്ചിരുന്നു. സിരിസേന നേതൃത്വം നൽകുന്ന ശ്രീലങ്കാ ഫ്രീഡം പാർട്ടി മന്ത്രിമാരാണു രാജിവച്ചത്. ഫ്രീഡം പാർട്ടിയും വിക്രമസിങ്കെയുടെ യു.എൻ.പിയും ഉൾപ്പെട്ട മുന്നണിയാണു ശ്രീലങ്കയിൽ ഭരണം നടത്തുന്നത്. രാജിവച്ച ആറു പേർക്കു പുറമേ മറ്റ് ഏതാനും ഫ്രീഡം പാർട്ടി മന്ത്രിമാരും അവിശ്വാസത്തെ അനുകൂലിച്ചിരുന്നു.
കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പിൽ മുന്നണിക്കു പരാജയം നേരിട്ടതിനെത്തുടർന്നു വിക്രമസിങ്കെ രാജിവയ്ക്കണമെന്നു സിരിസേന ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനിടെ സംയുക്ത പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്യാൻ സിരിസേന പാർട്ടിക്കാർക്കു നിർദേശം നൽകി.
തമിഴ്, മുസ്ലിം ന്യൂനപക്ഷ പാർട്ടികളുടെ സഹായത്തോടെ വിക്രമസിങ്കെ അവിശ്വാസത്തെ അതിജീവിച്ചത് സിരിസേനയ്ക്കും പ്രതിപക്ഷത്തുള്ള മുൻ പ്രസിഡണ്ട് രാജപക്സെയ്ക്കും കനത്ത തിരിച്ചടിയായി.

