ചങ്ങാത്തം പുതുക്കി ട്രംപും ചാൾസ് രാജാവും; വൈറ്റ് ഹൗസിൽ ഊഷ്മള സ്വീകരണം
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: അമേരിക്കയ്ക്ക് ബ്രിട്ടനേക്കാൾ അടുത്ത സുഹൃത്തുക്കൾ ലോകത്ത് വേറെയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വൈറ്റ് ഹൗസിലെത്തിയ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 250-ാം വാർഷിക വേളയിലാണ് ഈ രാജകീയ സന്ദർശനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വിൻസ്റ്റൺ ചർച്ചിൽ ഉപയോഗിച്ച 'സവിശേഷ ബന്ധം' (Special Relationship) എന്ന പ്രയോഗം ട്രംപ് ആവർത്തിച്ചു. അടുത്തിടെ ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലുകളെ പരിഹസിച്ചിരുന്ന ട്രംപ്, സ്വീകരണ വേളയിൽ ബ്രിട്ടീഷ് സൈന്യത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. 21 ഗൺ സല്യൂട്ടും യുഎസ് യുദ്ധവിമാനങ്ങളുടെ ഫ്ലൈപാസ്റ്റും ഉൾപ്പെടെയുള്ള വിപുലമായ സൈനിക ബഹുമതികളോടെയാണ് രാജാവിനെ സ്വീകരിച്ചത്.
തന്റെ അന്തരിച്ച മാതാവിന് ചാൾസ് രാജാവിനോടുണ്ടായിരുന്ന ആരാധനയെക്കുറിച്ച് ട്രംപ് തമാശരൂപേണ സംസാരിച്ചു. തുടർന്ന് ഇരുവരും ഓവൽ ഓഫീസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറെ ട്രംപ് പലപ്പോഴും വിമർശിക്കാറുണ്ടെങ്കിലും ചാൾസ് രാജാവിനോട് വളരെ സൗഹൃദപരമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. 1991-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയാകും അദ്ദേഹം.
അടുത്തിടെ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് രാജകീയ സന്ദർശനം പുരോഗമിക്കുന്നത്. വൈറ്റ് ഹൗസ് മേൽക്കൂരകളിൽ സ്നൈപ്പർ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ട്രംപ് ഔദ്യോഗിക വിരുന്നും ഒരുക്കിയിട്ടുണ്ട്.
AA



