ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; 250ലധികം മരണം, രോഗവ്യാപനം ഭീതിയാകുന്നു
പ്രദീപ് പുറവങ്കര I അന്തർദേശീയം
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി (Measles) പടർന്നുപിടിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 15 മുതൽ ലഭ്യമായ കണക്കുകൾ പ്രകാരം ഇതുവരെ 250ലധികം പേർക്ക് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
മരിച്ചവരിൽ 91 ശതമാനവും ഒന്നിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നത് ആരോഗ്യരംഗത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യ സംഘടനകൾ ആരോപിക്കുന്നു.
2017-2023 കാലയളവിൽ 89 മുതൽ 93 ശതമാനം വരെയായിരുന്ന വാക്‌സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ കുറഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും കാരണം വാക്‌സിനേഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
AA



