സാംസംഗ് മേധാവിയെ ജയിലിൽ നിന്നു വിട്ടയച്ചു
സോൾ : മുൻ ദക്ഷിണകൊറിയൻ വനിതാ പ്രസിഡണ്ടായ പാർക്ക് ഗ്യുൻഹീ ഉൾപ്പെട്ട കൈക്കൂലിക്കേസിൽ സാംസംഗ് മേധാവി ലീ ജേ യോംഗിന്‍റെ ശിക്ഷ അപ്പീൽ കോടതി ഇളവു ചെയ്തു. ഇതേത്തുടർന്ന് അദ്ദേഹത്തെ ജയിലിൽനിന്നു വിട്ടയച്ചു.
എന്നാൽ ലീയെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. അഞ്ചുവർഷത്തേക്കായിരുന്നു ലീയെ ശിക്ഷിച്ചത്. ഇത് പകുതിയായി കുറച്ച സോൾ ഹൈക്കോടതി ശിക്ഷ സസ്പെൻഡ് ചെയ്യുകയും കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് ലീയെ വിട്ടയയ്ക്കാൻ നിർദേശം നൽകുകയുമായിരുന്നു. ജയിൽ മോചിതനായെങ്കിലും പൂർണമായി കുറ്റവിമുക്തനാക്കാത്ത സാഹചര്യത്തിൽ അപ്പീൽ നൽകാൻ ആലോചിക്കുന്നതായി ലീയുടെ അഭിഭാഷകൻ അറിയിച്ചു. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡണ്ട് പാർക്ക് ഗ്യൂൻഹീയുടെ സഹായി ചോയി സൂൺസിലിന്‍റെ വക കന്പനികൾക്ക് വൻതുക കൈക്കൂലി നൽകി ആനുകൂല്യങ്ങൾ നേടിയെന്നാണ് 49കാരനായ ലീക്ക് എതിരേയുള്ള കേസ്. സൂൺസിലിന്‍റെ മകൾക്ക് ഒരു കുതിരയെയും കുറച്ചുപണവും നൽകിയെന്നു സമ്മതിച്ച ലീ മറ്റ് ആനുകൂല്യങ്ങളൊന്നും നേടിയിട്ടില്ലെന്നു വ്യക്തമാക്കി.



