തയീപ് എർദോഗൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു
വത്തിക്കാൻ സിറ്റി : തുർക്കി പ്രസിഡണ്ട് തയീപ് എർദോഗൻ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ജറുസലേമും പശ്ചിമേഷ്യയിലെ മറ്റു പ്രശ്നങ്ങളും ചർച്ചാവിഷയമായി. ചർച്ചയിലൂടെ മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നും മനുഷ്യാവകാശങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളും പാലിക്കപ്പെടണമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
59 വർഷങ്ങൾക്കു ശേഷമാണ് ഒരു തുർക്കി പ്രസിഡണ്ട് വത്തിക്കാൻ സന്ദർശിക്കുന്നത്. ഭാര്യയും മകളും അഞ്ചു മന്ത്രിമാരും അടങ്ങുന്ന സംഘം എർദോഗനൊപ്പമുണ്ടായിരുന്നു.
മാലാഖയുടെ രൂപമുള്ള ലോക്കറ്റ് എർദോഗനു സമ്മാനിച്ച മാർപാപ്പ, ഇത് യുദ്ധപ്പിശാചിനെ വധിക്കുന്ന സമാധാനത്തിന്‍റെ മാലാഖയാണെന്നു പറഞ്ഞു. മൗലാന റൂമിയുടെ പുസ്തകങ്ങൾ അടക്കമുള്ള സമ്മാനങ്ങൾ എർദോഗൻ മാർപാപ്പയ്ക്കു സമ്മാനിച്ചു.



