ലഡാക്കിലെ സൈനിക സംഘർഷം അറിയില്ലെന്ന് ചൈന
ബെയ്ജിംഗ് : ലഡാക്കിലെ പാങ്ങോങ് തടാകക്കരയിലെ ഇന്ത്യയുടെ അതിർത്തിയിൽ തങ്ങളുടെ സൈനികർ കടന്നുകയറിയത് അറിഞ്ഞില്ലെന്ന് ചൈനീസ് സർക്കാർ.
കഴിഞ്ഞ ദിവസമാണ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികർ ഇന്ത്യൻ അതിർത്തിയിലേക്കു നുഴഞ്ഞു കയറാൻ ശ്രമിച്ചത്. തുടർന്നുണ്ടായ കല്ലേറിൽ ഇരുപക്ഷത്തേയും സൈനികർക്കു നിസാരമായി പരുക്കേറ്റു.
അതിർത്തിയിലെ സമാധാനവും ശാന്തതയും നിലനിർത്താൻ ചൈനീസ് സൈന്യം പ്രതിജ്ഞാബന്ധമാണെന്നും വിദേശകാര്യ വക്താവ് ഹുവ ചുയിംഗ് പറഞ്ഞു. യഥാർത്ഥ കൈവശരേഖയിൽ (ലൈൻ ഓഫ് ആക്‌ച്വൽ കൺട്രോൾ) പി.എൽ.എ. സൈനികർ സദാ ജാഗരൂകരാണ്. അവർ ഒരിക്കലും അതിർത്തി കടക്കുമെന്നു കരുതുന്നില്ലെന്നും ഹുവ ചുയിംഗ് പറഞ്ഞു.
കിഴക്കൻ ലഡാക്കിലാണ് ഇന്ത്യ− ചൈന സൈനികർ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്. പാങ്ങോങ് തടാകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചൈനീസ് അതിർത്തിയിലാണ്. ശേഷിച്ച ഭാഗം ഇന്ത്യയിലുമാണ്. ഫിംഗർ 4, ഫിംഗർ 5 എന്നീ മേഖലകളിലൂടെയാണ് ചൈനീസ് സൈനികർ അതിർത്തി കടക്കാൻ ശ്രമിച്ചത്. തങ്ങളുടെ സൈനികർ ചെറുത്തതോടെയാണു ചൈനീസ് സൈനികർ പിന്മാറിയതെന്ന് ഇന്ത്യൻ സൈനിക വക്താവ് പറഞ്ഞു.
ദോക് ലാ പ്രശ്നം പരിഹരിച്ചോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഇന്ത്യയാണ് ചൈനീസ് അതിർത്തിയിൽ നുഴഞ്ഞുകയറിയിരിക്കുന്നതെന്നും അവർ അവിടെ നിന്ന് ഉപാധികളില്ലാതെ പിൻമാറണമെന്നും ഹുവ ചുയിംഗ് പറഞ്ഞു.

