എ.ഐ ദുരുപയോഗം: ക്ലൗഡ് മോഡലുകൾ ഉപയോഗിച്ച് ജൈവായുധ നിർമ്മാണത്തിനും ചാരവൃത്തിക്കും ശ്രമമെന്ന് ആന്ത്രോപിക്
ശാരിക
ക്ലൗഡ് എ.ഐ ടൂളുകൾ ചാരവൃത്തി, മാസ് സർവൈലൻസ്, ജൈവായുധ നിർമ്മാണം തുടങ്ങിയ അപകടകരമായ കാര്യങ്ങൾക്കായി വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘങ്ങളും ദുരുപയോഗം ചെയ്യുന്നതായി എ.ഐ നിർമാതാക്കളായ ആന്ത്രോപിക് വെളിപ്പെടുത്തി. സ്റ്റേറ്റ് ബാക്ക്ഡ് ഗ്രൂപ്പുകൾ, ക്രിമിനലുകൾ, പ്രൊപ്പഗണ്ട നെറ്റ്‌വർക്കുകൾ, സ്പൈവെയർ വെണ്ടർമാർ എന്നിവരാണ് ക്ലൗഡ് ഹൈകു, സോണറ്റ്, ഓപസ് മോഡലുകൾ ഇതിനായി ഉപയോഗിച്ചത്.
വൈറസുകളെ കൂടുതൽ അപകടകാരിയാക്കി മാറ്റുന്ന ഗെയ്ൻ-ഓഫ്-ഫങ്ഷൻ റിസർച്ചിനായി ഫണ്ട് അപേക്ഷകൾ തയാറാക്കാൻ ക്ലൗഡിന്റെ സഹായം തേടിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചികുൻഗുനിയ, സ്മാൾപോക്സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസ് സംബന്ധമായ വിവരങ്ങൾക്കായി ഓപസ് മോഡൽ ഉപയോഗിക്കാൻ ചൈന, റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ശ്രമങ്ങൾ നടന്നു. ആന്തോപിക്കിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഇതിനെ തടഞ്ഞെങ്കിലും തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകൾ വഴി ഇത് മറികടക്കാൻ ഉപയോക്താക്കൾ ശ്രമിച്ചു. ഇതുകൂടാതെ യെമനിൽ ഗൈഡഡ് റോക്കറ്റ്, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ എന്നിവയ്ക്കായും, റഷ്യയിൽ ഡ്രോൺ സ്വോമുകൾ നിർമിക്കാനും, ചൈനയിൽ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾക്കായും എ.ഐ കോഡുകൾ ഉപയോഗിക്കാൻ ശ്രമങ്ങൾ നടന്നു.
ഉയ്ഗൂർ ജനവിഭാഗങ്ങളെയും സിറിയൻ ആർമിയുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരെയും നിരീക്ഷിക്കാൻ ചൈനീസ് ഗ്രൂപ്പുകളും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശകലനം ചെയ്യാൻ ഇറാനിയൻ യൂനിറ്റുകളും എ.ഐ ഉപയോഗിച്ചു. റഷ്യൻ സൈബർ ആക്രമണകാരികൾ എ.ഐ ഉപയോഗിച്ച് 3,00,000ത്തിലധികം ദേശീയ ഐ.ഡി റെക്കോർഡുകൾ ചോർത്തി. കൂടാതെ, ഡേറ്റിങ് ആപ്പുകളിൽ വ്യാജ എ.ഐ പ്രൊഫൈലുകൾ ഉണ്ടാക്കി ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ അയച്ച ചൈനീസ് ശൃംഖലയെയും ആന്ത്രോപിക് കണ്ടെത്തി.
അലിബാബ, മൂൺഷോട്ട് എഐ, ഡീപ്സീക്ക്, ഷിയോമി, സെൻസ്ടൈം തുടങ്ങിയ പ്രമുഖ എ.ഐ കമ്പനികൾ തങ്ങളുടെ മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി ക്ലൗഡിന്റെ ഔട്ട്പുട്ടുകൾ അനധികൃതമായി ചോർത്താൻ ശ്രമിച്ചതായും റിപ്പോർട്ടിലുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട അക്കൗണ്ടുകൾ ആന്തോപിക് റദ്ദാക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
ാേോി

