ചാന്ദ്രദൗത്യങ്ങൾക്ക് കാവലൊരുക്കാൻ ചൈനയുടെ 'റോബോട്ട് നായ്ക്കൾ'; ബഹിരാകാശ ലോകം ഞെട്ടലിൽ!
ഷീബ വിജയൻ
നായ്ക്കൾ മനുഷ്യന്‍റെ നല്ല ചങ്ങാതിമാരാണ്. സ്വന്തം ജീവൻ പോലും കളഞ്ഞ് യജമാനനെ സംരക്ഷിക്കുന്ന, വിശ്വസ്ത കാവൽക്കാർ നൂറ്റാണ്ടുകളായി മനുഷ്യനൊപ്പമുണ്ട്. ദുരന്തമുഖത്തും കുറ്റാന്വേഷണരംഗത്തും നായ്ക്കൾ മനുഷ്യനു വലിയ സഹായിയാണ്. ഇപ്പോൾ, ബഹിരാകാശത്തും മനുഷ്യന്‍റെ തുണക്കെത്താനൊരുങ്ങുകയാണ് നായ്ക്കൾ. വളർത്തുനായ്ക്കളല്ല; യന്ത്രശ്വാനന്മാർ, അതായത്- റോബോട്ടിക് നായ്ക്കൾ.
ചന്ദ്രനിൽ ചൈന നിർമിക്കാൻ പദ്ധതിയിടുന്ന ഇന്‍റർനാഷണൽ ലൂണാർ റിസെർച്ച് സ്റ്റേഷ (ILRS) ന്‍റെ സുരക്ഷയ്ക്കും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി പ്രത്യേക റോബോട്ട് നായ്ക്കളെ (Robot Watchdogs) വിന്യസിക്കാനാണ് ചൈനീസ് ഗവേഷർ പദ്ധതിയിടുന്നത്. ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജിയിലെ (CAST) ഗവേഷകരാണ് മനുഷ്യന്‍റെ ചാന്ദ്രദൗത്യങ്ങൾക്കു സഹായമേകുന്ന റോബോട്ടിക് സാങ്കേതികവിദ്യയുടെ പിന്നിൽ.
ചന്ദ്രോപരിതലത്തിലെ കഠിനമായ കാലാവസ്ഥയിലും അപകടകരമായ ഭൂപ്രകൃതിയിലും പട്രോളിംഗ് നടത്തുകയാണ് യന്ത്രശ്വാനന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. കൂടാതെ ചന്ദ്രനിൽ എത്തുന്ന ബഹിരാകാശഗവേഷകർക്ക് ആവശ്യമായ അപൂർവ സാമ്പിളുകൾ ശേഖരിക്കാനും ചന്ദ്രോപരിതലത്തിലെ ജലാംശത്തിന്‍റെ ഉറവിടങ്ങൾ തിരയാനും റോബോട്ടിക് വാച്ച്ഡോഗ്സ് ഗവേഷകരെ സഹായിക്കും.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം പോലെയുള്ള കഠിനമായ ഭൂപ്രദേശങ്ങളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ, മറ്റു തടസങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്താനും ബഹിരാകാശനിലയത്തിലെ ഗവേഷകർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകാനും റോബോട്ടുകൾക്കു കഴിയും. മാത്രമല്ല, റോബോട്ടിക് നായ്ക്കൾ സ്വയംനിയന്ത്രിതമാണ്. അതുകൊണ്ടു മനുഷ്യർക്കു കടന്നുചെല്ലാൻ പ്രയാസമുള്ള മേഖലകളിൽ ഇവയെ പ്രവേശിപ്പിക്കാൻ കഴിയുമെന്നും ചൈനീസ് ഗവേഷകർ പറയുന്നു.
മനുഷ്യന്‍റെ ബഹിരാകാശ യാത്രയെ ഭൂമിയിൽനിന്നു ചന്ദ്രനിലേക്കു വ്യാപിപ്പിക്കുന്ന ചൈനയുടെ ദീർഘകാല പദ്ധതിഗിൽ ഇത്തരം റോബോട്ടിക് സംവിധാനങ്ങൾ നിർണായകമാണ്. വരാനിരിക്കുന്ന (Chang'e-7 & Chang'e-8) ദൗത്യങ്ങളിലൂടെ ചന്ദ്രനിലെ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും റോബോട്ടിക് നിർമാണ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനുമുള്ള അടിത്തറ പാകുകയാണ് ചൈനയുടെ ലക്ഷ്യം.
dghthhy

