പശ്ചിമേഷ്യയിൽ സമാധാനം: ഇറാൻ-യു.എസ് കരാറിനെ സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ
ഷീബ വിജയൻ
ഇസ്താംബൂൾ: മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിച്ചുകൊണ്ട് ഇറാനും യു.എസും തമ്മിൽ ധാരണയിലെത്തിയ കരാറിനെ ലോകരാജ്യങ്ങൾ ഒന്നടങ്കം സ്വാഗതം ചെയ്തു. പാകിസ്താൻ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ ദീർഘനാളത്തെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് യുദ്ധം തുടങ്ങി നാലാം മാസം ഈ സുപ്രധാന സമാധാന കരാർ യാഥാർത്ഥ്യമാകുന്നത്. കരാറിനെ 'സുപ്രധാനമായ വഴിത്തിരിവ്' എന്നാണ് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വിശേഷിപ്പിച്ചത്. ലോകം മുഴുവൻ കാത്തിരുന്ന വാർത്തയാണിതെന്നും മേഖലയിൽ സുസ്ഥിരമായ സമാധാന അന്തരീക്ഷം ഉണ്ടാകാൻ ഇത് കാരണമാകുമെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. കരാർ ഒപ്പിടുന്നത് വരെയുള്ള സമയങ്ങളിൽ പ്രകോപനപരമായ നടപടികളിൽ നിന്ന് ഇരുവിഭാഗവും മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊരു നല്ല ചുവടുവെപ്പാണെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയും അഭിപ്രായപ്പെട്ടു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ കരാറിലുണ്ടെന്നതിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും സന്തോഷം പ്രകടിപ്പിച്ചു.
ോേോോേോേ

