ലിവർപൂൾ എഫ്‌.സിയുടെ ഓഹരികൾ വാങ്ങാൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും; ക്ലബ്ബ് മൂല്യം കോടികളിലേക്ക്


ഷീബ വിജയൻ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഉൾപ്പെടുന്ന നിക്ഷേപക സംഘം. ഫേസ്ബുക്ക് സഹസ്ഥാപകനായ എഡ്വേർഡോ സാവെറിനും ഈ കൺസോർഷ്യത്തിലുണ്ട്. ക്ലബ്ബിന്റെ മൂന്നിലൊന്ന് ഓഹരികൾ വാങ്ങാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ മരുമകനും ക്വീൻസ് പാർക്ക് റേഞ്ചേഴ്സിന്റെ മുൻ ഓഹരിയുടമയുമായ അമിത് ഭാട്ടിയയാണ് ഈ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്നതെന്ന് 'സ്കൈ ന്യൂസ്' റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലിവർപൂൾ ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് നടത്തിയേക്കും.

പുതിയ നിക്ഷേപത്തോടെ ക്ലബ്ബിന്റെ മൂല്യം ഏകദേശം 4.4 ബില്യൺ പൗണ്ടായി (5.9 ബില്യൺ ഡോളർ) മാറും. ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യനിർണ്ണയങ്ങളിലൊന്നാണിത്. 2010 മുതൽ ക്ലബ്ബിന്റെ ഉടമസ്ഥരായ എഫ്.എസ്.ജി, ക്ലബ്ബിന്റെ പ്രധാന നിയന്ത്രണം നിലനിർത്തിക്കൊണ്ട് തന്നെ പുറത്തുനിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ 16 വർഷത്തെ എഫ്.എസ്.ജി ഭരണത്തിന് കീഴിൽ ക്ലബ്ബിന്റെ മൂല്യത്തിലുണ്ടായ വൻ കുതിപ്പാണ് ഈ ഇടപാട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ സീസണിൽ 446 ദശലക്ഷം പൗണ്ട് മുടക്കി പുതിയ താരങ്ങളെ ടീമിലെത്തിച്ചിട്ടും പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ലിവർപൂളിന് കഴിഞ്ഞുള്ളൂ. മോശം പ്രകടനത്തിന് പിന്നാലെ ഡച്ച് പരിശീലകൻ ആർനെ സ്ലോട്ടുമായി ക്ലബ്ബ് വഴിപിരിഞ്ഞു. മുൻ ബോൺമൗത്ത് കോച്ച് അൻഡോണി ഇറയോലയാണ് ആൻഫീൽഡിലെ പുതിയ പരിശീലകൻ.

നിക്ഷേപ വാർത്തകൾ സജീവമാകുന്നതിനിടെ, ബാഴ്സലോണയിൽ നിന്ന് ഉറുഗ്വായ് പ്രതിരോധ താരം റൊണാൾഡ് അറൗഹോയെ ലിവർപൂൾ സ്വന്തമാക്കി. ഒരു സീസണിലേക്കുള്ള ലോൺ അടിസ്ഥാനത്തിലാണ് താരം ആൻഫീൽഡിലെത്തുന്നത്. 47 ദശലക്ഷം പൗണ്ട് നൽകിയാൽ താരത്തെ പൂർണ്ണമായും സ്വന്തമാക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്.

ലിവർപൂൾ വലിയ പ്രതിരോധ പ്രതിസന്ധി നേരിടുന്ന സമയത്താണ് അറൗഹോയുടെ വരവ്. ജോ ഗോമസ്, ജിയോവാനി ലിയോണി, ജെറമി ജാക്വറ്റ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. 35-കാരനായ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്ക് മാത്രമാണ് നിലവിൽ പൂർണ്ണ ഫിറ്റ്നസുള്ള ഏക സീനിയർ സെന്റർ ബാക്ക്. റൈറ്റ് ബാക്ക് പൊസിഷനിൽ കോണർ ബ്രാഡ്‌ലിയും ജെറമി ഫ്രിമ്പോങ്ങും പരിക്കിന്റെയും ഫോമില്ലായ്മയുടെയും പ്രശ്നങ്ങൾ നേരിടുന്നു. സെന്റർ ബാക്കായും റൈറ്റ് ബാക്കായും ഒരുപോലെ തിളങ്ങാൻ കഴിയുന്ന അറൗഹോ ടീമിന് വലിയ മുതൽക്കൂട്ടാകും.

article-image

dsadsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed