ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കാൻ ആറുമാസം വേണ്ടിവരുമെന്ന് പെന്റഗൺ
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: ഇറാൻ ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച കടൽ മൈനുകൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ ചുരുങ്ങിയത് ആറുമാസമെടുക്കുമെന്ന് പെന്റഗൺ. യുഎസ് പ്രതിരോധ വകുപ്പ് ജനപ്രതിനിധി സഭയുടെ സായുധ സേവന സമിതിക്ക് നൽകിയ രഹസ്യ റിപ്പോർട്ടിലാണ് ഈ വിവരമുള്ളതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിച്ചാലും ആഗോള ഇന്ധന വിതരണത്തിന്റെ പ്രധാന പാത മാസങ്ങളോളം തടസ്സപ്പെടുമെന്നത് ലോകത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പൂർണ്ണമായും അവസാനിക്കാതെ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യം ആരംഭിക്കാനാവില്ലെന്ന് മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെറുമോട്ടർ ബോട്ടുകൾ ഉപയോഗിച്ചും ജിപിഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ റിമോട്ട് കൺട്രോൾ സംവിധാനത്തിലൂടെയുമാണ് ഇറാൻ മൈനുകൾ നിക്ഷേപിച്ചിരിക്കുന്നത്. ഇവ കണ്ടെത്തി നശിപ്പിക്കുക എന്നത് അമേരിക്കൻ സേനയ്ക്ക് വലിയ സാങ്കേതിക വെല്ലുവിളിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ധന വില ഗാലണിന് നാല് ഡോളറിന് മുകളിലേക്ക് ഉയർന്നത് അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ സമ്മർദ്ദം ഏറുകയാണ്. വിദേശ സൈനിക ഇടപെടലുകൾ ഒഴിവാക്കുമെന്ന ട്രംപിന്റെ മുൻ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടത് അദ്ദേഹത്തിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കിയതായാണ് പുതിയ സർവ്വേകൾ സൂചിപ്പിക്കുന്നത്.
ി്ു



