ബാക്കി തുക നൽകാനില്ല; സപ്ലയർ നൽകിയ കേസ് തള്ളി കോടതി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അസംസ്‌കൃത വസ്‌തുക്കൾ വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള 11,000 ബഹ്‌റൈൻ ദിനാർ പ്ലാസ്റ്റിക് കമ്പനി നൽകിയില്ലെന്ന് കാണിച്ച് സപ്ലയർ നൽകിയ വാണിജ്യ കേസ് കോടതി തള്ളി. പണം മുഴുവനായും ബാങ്ക് വഴി കൈമാറിയെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കോടതിയുടെ ഈ നടപടി. തങ്ങൾക്ക് ലഭിക്കാനുള്ള 11,057 ദിനാർ കമ്പനി നൽകുന്നില്ലെന്നായിരുന്നു സപ്ലയറുടെ പരാതി. എന്നാൽ ബാങ്ക് രേഖകൾ സഹിതം പണം കൈമാറിയ വിവരം പ്രതിഭാഗം അഭിഭാഷകയായ ബഷായർ അൽ നഖീബ് കോടതിയെ ബോധ്യപ്പെടുത്തി.
പണം കൈപ്പറ്റിയതായി സപ്ലയർ കമ്പനിയുടെ പ്രതിനിധി അയച്ച ഇമെയിൽ സന്ദേശവും ബാലൻസ് പൂജ്യമാണെന്ന് കാണിക്കുന്ന സ്റ്റേറ്റ്‌മെന്റും കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ഇമെയിൽ സന്ദേശം ഔദ്യോഗിക രേഖയ്ക്ക് തുല്യമായ നിയമസാധുതയുള്ള തെളിവാണെന്ന് കോടതി നിരീക്ഷിച്ചു. വഞ്ചനയോ പിശകോ സംഭവിച്ചതായി തെളിയിക്കാൻ വാദിക്കായില്ലെന്നും അതിനാൽ പണം നൽകിയെന്ന രേഖകൾ പൂർണ്ണമായും വിശ്വാസയോഗ്യമാണെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക ബാധ്യതകൾ കൃത്യമായി നിറവേറ്റിയ പ്രതിഭാഗത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി കേസ് പൂർണ്ണമായും റദ്ദാക്കി.
sdfsdf



