ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഖമേനിയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേൽ
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ/തെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഏകാധിപതിയുടെ അന്ത്യം അടുത്തുവെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്.
ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖമേനി കൊല്ലപ്പെട്ട വിവരം ഇസ്രായേൽ അംബാസഡർ യെഹിയൽ ലൈറ്റർ അമേരിക്കൻ ഉദ്യോഗസ്ഥരെ അറിയിച്ചതായി ആക്സിയോസും (Axios) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂസ് 12, ടൈംസ് ഓഫ് ഇസ്രായേൽ തുടങ്ങിയ പ്രമുഖ ഇസ്രായേൽ മാധ്യമങ്ങളും ഖമേനിയുടെ മരണം സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവിടുന്നത്.
എങ്കിലും, ഇറാന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഖമേനിയുടെ മരണം സത്യമാണെങ്കിൽ അത് മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്കും സംഘർഷങ്ങൾക്കും വഴിതുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി ലോകരാജ്യങ്ങൾ കാത്തിരിക്കുകയാണ്.
aa


