ഇറാന്റെ നേതൃനിര തകർന്നു; അടുത്ത ഭരണാധികാരി ആരെന്ന് അമേരിക്ക തീരുമാനിക്കുമെന്ന് ട്രംപ്
പ്രദീപ് പുറവങ്കര
വാഷിംഗ്ടൺ: ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ രാജ്യത്തിന്റെ നേതൃനിരയ്ക്ക് വൻ തിരിച്ചടി നേരിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എബിസി ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ഭരണനേതൃത്വത്തിലുള്ള വലിയൊരു വിഭാഗം നിലവിൽ ഇല്ലാതായെന്നും അമേരിക്കൻ ആക്രമണങ്ങൾ അത്രത്തോളം ആഘാതം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ അടുത്ത ഭരണാധികാരികൾ ആരൊക്കെയാകുമെന്നതിനെക്കുറിച്ച് അമേരിക്കയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ആര് വരുമെന്ന എൻബിസി ന്യൂസിന്റെ ചോദ്യത്തിന്, "എനിക്കറിയില്ല, പക്ഷേ വൈകാതെ തന്നെ അവർ എന്നെ വിളിച്ച് എനിക്ക് താൽപ്പര്യമുള്ളത് ആരെയാണെന്ന് ചോദിക്കും" എന്നായിരുന്നു ട്രംപിന്റെ മറുപടി. അല്പം പരിഹാസത്തോടെയാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ വിജയിച്ചതായാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഖമേനി കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്കിടെ ട്രംപിന്റെ ഈ പ്രതികരണം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്


