കോവിഡ് പോരാട്ടത്തിൽ വിജയഗാഥ രചിച്ച് ന്യൂസിലൻഡ്
വെറും 65 ദിവസങ്ങൾ കൊണ്ട് ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടി വരുതിയിലാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്പോഴാണ് ന്യൂസിലാൻഡ് ഈ വിജയഗാഥ രചിച്ചിരിക്കുന്നത്. ആദ്യത്തെ സന്പർക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മെയ് ഒന്നിനുള്ളിൽ വൈറസ് വ്യാപനം പൂർണമായും നിലച്ചുവെന്നുവേണം പറയാൻ. അതിന്റെ തെളിവായി അടുത്ത നൂറ് ദിവസമായി രാജ്യത്ത് ഒരു സന്പർക്ക കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് മുക്തമെന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ട രാജ്യത്ത് ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഹോട്ടലുകളും സ്റ്റേഡിയങ്ങളുമെല്ലാം പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്. എന്നാൽ, കോവിഡിനെതിരായ ജാഗ്രതയ്ക്ക് ഒരു കുറവുമില്ല.
ലോകം മുഴുവൻ വൈറസിനെതിരെ ഇപ്പോഴും പോരാട്ടം തുടരുന്പോഴും ന്യൂസിലാൻഡ് 65 ദിവസം കൊണ്ട് വൈറസ് വ്യാപനത്തെ പിടിച്ചുകെച്ചാൻ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്.
1. അതിർത്തിയിലെനിയന്ത്രണങ്ങൾ− പുറത്തുനിന്നും വരുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ പ്രത്യേകഅനുമതിവേണം. രാജ്യത്തെത്തിയാൽ മാറ്റിപ്പാർപ്പിക്കും. നിയയന്ത്രണം ഇപ്പോഴും തുടരുന്നു.
2. സന്പൂർണ ലോക്ക്ഡൗൺ, സാമൂഹിക അകലം− ഇവ രണ്ടും കർശനമായി നടപ്പിലാക്കി.
3. ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരേയും കണ്ടെത്തി ക്വാറന്റീൻ ചെയ്തു. ഈ മൂന്ന് നിയന്ത്രണങ്ങളും ഫലവത്തായതോടെ സന്പർക്ക കേസുകളുടെ എണ്ണം കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. ആഗസ്റ്റ് ആറിന്റെ പ്രതിദിന കണക്കുകൾ പ്രകാരം ന്യൂസിലാൻഡിൽ നാല് മരണമാണ് സംഭവിച്ചത്. ചൈന, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ്, വിയറ്റ്നാം, മംഗോളിയ, ഫിജി, തായ്്വാൻ തുടങ്ങി കോവിഡ് വ്യാപനം അതീവനിയന്ത്രണത്തിലായ ഏതാനും രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലാൻഡും. എന്നാൽ തായ്വാനും ഫിജിയുംന്യൂസിലാൻഡും ഒഴികെയുള്ള രാജ്യങ്ങളിൽ വലിയ ഇടവേളയ്ക്ക് ശേഷം പുതിയ സന്പർക്ക വ്യാപന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആകെ 1569 കേസുകളാണ് ന്യൂസിലാൻഡിൽ റിപ്പോർട്ട് ചെയ്തത്. 22 പേർ മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയിൽ തുടരുന്ന 23 പേരും മറ്റിടങ്ങളിൽ നിന്ന് എത്തിയവരാണ്. വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തെ സാന്പത്തിക, സാമൂഹിക പ്രവർത്തനങ്ങൾ പെട്ടന്ന് സാധാരണനിലയിലേക്കെത്തി. അതുകൊണ്ടുതന്നെ സാന്പത്തിക പ്രതിസന്ധികൾ കുറഞ്ഞു. എന്നാൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം എന്നാണ് രാജ്യം കണക്കുകൂട്ടുന്നത്. ഇതിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ രാജ്യമുള്ളത്.
ന്യൂസിലാൻഡ് എന്ന ചെറു ദ്വീപു രാഷ്ട്രത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തെ അദ്ഭുതത്തോടെ ഉറ്റുനോക്കുകയാണ് ലോകം.



