‘റോക്കട്രി, ദ നമ്പി ഇഫ്കട്’ ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്‍റെ ജീവിതകഥ പറയുന്ന ‘റോക്കട്രി, ദ നമ്പി ഇഫ്കട്’ എന്ന ബഹുഭാഷാചിത്രം ജൂലൈ ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ബോളിവുഡ്−കോളിവുഡ് സൂപ്പർതാരം ആർ. മാധവനാണ് നമ്പി നാരായണനായെത്തുന്നത്. മാധവൻ തന്നെയാണ് രചനയും സംവിധാനവും. സിമ്രാനാണ് നായിക. ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാനും കോളിവുഡ് സൂപ്പർസ്റ്റാർ സൂര്യയും അതിഥി വേഷത്തിലെത്തും. ഒരേസമയം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിത്രീകരിച്ച സിനിമ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റവും നടത്തിയിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ചിത്രമെത്തും. ഒരേസമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു ചിത്രീകരണം.
പ്രജേഷ് സെന്‍ തയാറാക്കിയ ‘ഓർമകളുടെ ഭ്രമണപഥം’ എന്ന നമ്പി നാരായണന്‍റെ ആത്മകഥയെ ആസ്പദമാക്കിയുള്ള ചിത്രം പ്രമുഖ മലയാളി വ്യവസായി ഡോ. വർഗീസ് മൂലന്‍റെ നേതൃത്വത്തിലുള്ള വർഗീസ് മൂലന്‍ പിക്‌ച്ചേഴ്‌സും ആർ. മാധവന്‍റെ ട്രൈകളർ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27 ദ് ഇന്‍വെസ്റ്റ്മെന്‍റ്സും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സിനിമ പൂർത്തിയായെന്നും തിയറ്ററിൽതന്നെ റിലീസ് ചെയ്യണമെന്ന നിർബന്ധമാണ് വൈകാൻ കാരണമെന്നു ഡോ. വർഗീസ് മൂലൻ പറഞ്ഞു.