അംഗീകാരം പിതാവിന്റെ കാൽപാദങ്ങളിൽ സമർപ്പിക്കുന്നു; ഷമ്മി തിലകൻ
തിരുവനന്തപുരം: മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിന് ലഭിച്ച കേരളാ സംസ്ഥാന പുരസ്‌കാരം പിതാവിന് സമർപ്പിക്കുന്നുവെന്ന് നടൻ ഷമ്മി തിലകൻ. പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. മോഹൻലാൽ ചിത്രം 'ഒടിയ'നിൽ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നൽകിയതാണ് ഷമ്മിയെ അവാർഡിന് അർഹനാക്കിയത്.
25 വർഷങ്ങൾക്കിപ്പുറം വീണ്ടും ലഭിച്ച അംഗീകാരവും ആദരവുമാണ് ഇതെന്ന് ഷമ്മി കുറിച്ചു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
25 വർഷങ്ങൾക്ക് ശേഷം വീണ്ടും..!
അംഗീകാരം. ആദരവ്.
അന്ന് ഗസൽ, ഇന്ന് ഒടിയൻ.
ആദ്യ പുരസ്‌കാര ലബ്ധിയിൽ ഉണ്ടായതിലും കൂടുതൽ സന്തോഷം. .!
കൂടുതൽ അഭിമാനം..!
കൂടുതൽ കൂടുതൽ പ്രവർത്തിക്കുവാനുള്ള പ്രചോദനം..!
സംസ്ഥാന സർക്കാർ നൽകിയ ഈ മഹനീയ പുരസ്‌കാരത്തിന്, അംഗീകാരത്തിന് ; ബഹു.മുഖ്യമന്ത്രിയോടും, ബഹു.സംസ്‌കാരിക വകുപ്പ് മന്ത്രിയോടും, മറ്റ് വിവിധ വകുപ്പ് മന്ത്രിമാരോടും, ജൂറി അംഗങ്ങളോടും, ബന്ധപ്പെട്ട മറ്റ് മഹനീയ വ്യക്തിത്വങ്ങളോടും, എനിക്കുള്ള നന്ദിയും, കടപ്പാടും, സ്‌നേഹവും വിനയപുരസ്സരം അറിയിക്കുന്നു..!
എന്റെ പിതാവിന് ഔദ്യോഗിക രംഗത്ത് നേരിട്ട വിഷമതകൾക്ക് പരിഹാരം കണ്ടെത്താം എന്ന് ലാലേട്ടൻ വാഗ്ദാനം നൽകിയതിനാലും; എന്റെ പിതാവിനോട് ഇപ്പോഴും ലാലേട്ടൻ കാണിക്കുന്ന സ്‌നേഹാദരങ്ങൾക്കും; ഞാൻ തിരിച്ചുനൽകുന്ന ഉപകാരസ്മരണ ആയിട്ടായിരുന്നു ഒടിയനിലെ പ്രതിനായക കഥാപാത്രത്തിന് ഞാൻ ഡബ്ബ് ചെയ്തത്.
ആത്മാർത്ഥതയ്ക്കും അർപ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം..; ഓർമയിൽ എന്റെ പിതാവിന്റെ കാൽപാദങ്ങളിൽ ഞാൻ സമർപ്പിക്കുന്നു..
ഒപ്പം..; ഇതിന് എന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു..!
നിശ്ചയദാർഢ്യത്തോടെ എന്നെ പിന്‍തുടർന്ന്; എന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കി; എന്റെ ആവശ്യം ലാലേട്ടന്റെ മുന്പാകെ അവതരിപ്പിച്ച്; എന്നെ അദ്ദേഹത്തിങ്കലേക്ക് എത്തിച്ച സംവിധായകൻ ശ്രീകുമാർ മേനോൻ..!
എന്റെ ആവശ്യം; സ്വന്തം ആവശ്യമായി കണ്ട്, അതിനുവേണ്ടി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വന്തം ലാലേട്ടൻ..!
എന്റെ അർപ്പണബോധത്തിന് വിലപേശാൻ നിൽക്കാതെ; ഇനിയുള്ള ലാലേട്ടൻ ചിത്രങ്ങളിൽ അവസരങ്ങൾ വാഗ്ദാനം നൽകി എന്നെ ആശീർവദിച്ച നിർമ്മാതാവ് ആന്റണിബപെരുന്പാവൂർ..!
ശബ്ദലേഖനം നിർവഹിച്ച വിസ്മയ സ്റ്റുഡിയോവിലെ റിക്കോർഡിസ്റ്റ് സുബൈർ..!
എന്റെ അനുഭവ സന്പത്ത് പരിഗണിച്ച്, എന്റെ കൂടി നിർദ്ദേശങ്ങൾ പാലിച്ച് എന്നോട് സഹകരിച്ച മറ്റ്ബനടീനടന്മാർ..!
വിശിഷ്യാ..;
അവസാന റൗണ്ടിൽ മത്സരരംഗത്ത് ഇല്ലാതിരുന്നിട്ടുകൂടി, എന്റെ പ്രകടനം വിലയിരുത്തുന്നതിനായി മാത്രം ഒടിയന്‍ സിനിമ തിരികെ വിളിപ്പിച്ച് കണ്ട് തീരുമാനം കൈക്കൊണ്ട ജൂറിബഅംഗങ്ങൾ..!
എല്ലാവർക്കും നന്ദി..!

