ശബരിമല കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതി സർക്കാരിന് സ്വാതന്ത്ര്യം നൽകണം: മന്ത്രി കെ.മുരളീധരൻ
ശാരിക
തിരുവനന്തപുരം: ശബരിമലയിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടികളില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ അത് തിരുത്താന്‍ കോടതിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ദേവസ്വം ബോര്‍ഡുകളിലെയും നിയമനകാര്യങ്ങളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ നിലവില്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിരന്തരമായ കോടതി ഇടപെടലുകള്‍ ഉണ്ടാകുന്നതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണുള്ളത്. ഇത്തരം ഇടപെടലുകള്‍ കാരണം അവിടെ വലിയ രീതിയിലുള്ള ഭരണസ്തംഭനമാണ് ഉണ്ടായിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ കോടതിയുടെ കര്‍ശന നിര്‍ദേശാനുസരണമാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അന്വേഷണം നടത്തിയത്. എന്നാല്‍ എസ്‌ഐടിയുടെ ഭാഗത്തുനിന്ന് ഇതുവരെയും പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ല. കൂടാതെ, കുറ്റപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടതി എസ്‌ഐടിയോട് യാതൊരുവിധ നിര്‍ദേശവും ഇതുവരെ മുന്നോട്ട് വെച്ചിട്ടുമില്ല. ഈയൊരു സാഹചര്യത്തില്‍, കേസിലെ യഥാര്‍ഥ പ്രതികള്‍ തെളിവുകളെല്ലാം നശിപ്പിച്ച് രക്ഷപ്പെടുമോയെന്ന വലിയ ആശങ്ക സര്‍ക്കാരിനുണ്ടെന്നും ദേവസ്വം മന്ത്രി അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ിു്ിു

