കാപ്പ പ്രതിയായ ബിജെപി കൗൺസിലർ ആര്‍. സുഗതന്‍റെ പുനഃപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയിൽ
ശാരിക
കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍റെ പുനഃപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, കാപ്പ തടവില്‍ കഴിയുന്ന പ്രതിക്ക് ഇതിനായി ഇടക്കാലമോചനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ സുഗതന്‍ കഴിയുന്ന വിയ്യൂര്‍ ജയിലില്‍ തന്നെ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ചട്ടപ്രകാരം ഇതിന് തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
സുഗതന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കും. ഇതിനിടെ, പുനഃപ്രതിജ്ഞാ ചടങ്ങിൽ അക്രെഡിറ്റഡ് മാധ്യമപ്രവര്‍ത്തകരെ കൂടി ജയിലില്‍ പ്രവേശിപ്പിച്ചുകൂടെ എന്നും കോടതി ചോദിച്ചിട്ടുണ്ട്. സുഗതന്റെ ആദ്യ സത്യപ്രതിജ്ഞ അസാധുവാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ട പശ്ചാത്തലത്തിലാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
നേരത്തെ, ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി അത് അസാധുവാക്കിയ ജനപ്രതിനിധികളിൽ ഒരാളാണ് വാര്‍ഡ് 20ലെ കൗണ്‍സിലറായ സുഗതന്‍. നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കാപ്പാ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഈ ഇടക്കാല ജാമ്യം നിലവിൽ വരികയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്യാനായി ഇടക്കാല ജയില്‍ മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്.
്ിു്ു

