എവിടെയുടെ പ്രമോഷൻ വീഡിയോ; ആശാ ശരതിനെതിരെ നടപടിയെടുക്കാൻ എഎസ്പിയുടെ നിർദ്ദേശം
കൊച്ചി: പുതിയ ചിത്രം എവിടെയ്ക്ക് വേണ്ടി വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ നടി ആശാ ശരത്തിനെതിരെ നടപടിയെടുക്കാൻ കട്ടപ്പന ഡെപ്യുട്ടി പോലീസ് സൂപ്രണ്ടിന് ഇടുക്കി ജില്ലാ എ.എസ്.പി നിർദ്‍ദേശം നൽകി.
പോലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുൻകൂർ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശാ ശരത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.
എന്നാൽ, ആ പ്രൊമോഷനൽ വിഡിയോയിൽ ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടതെന്നാണ് നടി നൽകുന്ന വിശദീകരണം. ഭർത്താവിനെ കാണാതായതിനെക്കുറിച്ച് പറയുന്പോൾ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവർത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണൽ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട്. ചിലർക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസ്സിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വിഷമമുണ്ടെന്നും ആശാ ശരത്ത് വിശദീകരിച്ചു.
മേക്കപ്പില്ലാതെയാണ് ആശ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സംഗതി പ്രമോഷനാണെന്നറിയാതെ ആയിരക്കണക്കിനുപേർ വീഡിയോ ഷെയർ ചെയ്തു. വ്യാജമാണെന്ന വാർത്ത പുറത്തുവന്നതോടെ ആശയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധമുയരുകയായിരുന്നു.

