സൈറ കൈക്കൊണ്ടിരിക്കുന്നത് ബാലിശമായ തീരുമാനം; തസ്ലിമ നസ്രിൻ
ന്യൂഡൽഹി: അഭിനയം ഇസ്ലാമിൽ നിന്ന് അകറ്റിയതിനാൽ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന ബോളിവുഡ് താരം സൈറയുടെ നിലപാടിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രിൻ രംഗത്ത് തികച്ചും ബാലിശമായ തീരുമാനമാണ് സൈറ കൈക്കൊണ്ടിരിക്കുന്നതെന്നാണ് തസ്ലിമ ട്വിറ്ററിൽ കുറിച്ചത്.“അല്ലാഹുവിലുള്ള വിശ്വാസം നശിപ്പിക്കപ്പെട്ടതിനാൽ, ബോളിവുഡിലെ പ്രഗത്ഭയായ താരം സൈറ വസീം അഭിനയം നിർത്തുന്നുവെന്ന്. എന്തൊരു ബാലിശമായ തീരുമാനം. മുസ്ലിം സമുദായത്തിലെ നിരവധി പ്രതിഭകൾ ബുർഖക്കുള്ളിലെ ഇരുട്ടിലൊതുങ്ങാൻ നിർബന്ധിതരായിട്ടുണ്ട്.”− തസ്ലിമ ട്വിറ്ററിൽ കുറിച്ചു.
മതപരമായ കാരണങ്ങൾ കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും ജീവിതത്തിൽ സിനിമ കാരണം ഒരുപാട് ‘ബർക്കത്ത്’ നഷ്ടമായെന്നും സൈറ ഫേസ്ബുക്കിൽ കുറിച്ചു. “അഞ്ചു വർഷം മുന്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ ഒട്ടാകെ ബാധിച്ചു. ‘സിനിമാഭിനയം എന്റെ ഈമാനെ ബാധിച്ചു, അത് ഇസ്ലാമുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാൻ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാൻ എന്റെ അറിവില്ലായ്മയിൽ വിശ്വസിച്ചു. എന്റെ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ ബർക്കത്തുകളും ഇതിൽ വന്നതോടെ നഷ്ടമായി’ബോളിവുഡ് നടി സൈറ വസീമിന്റെ വാക്കുകൾ ബോളിവുഡിൽ വലിയ വാർത്തയായിരുന്നു.
2016−ൽ തിയേറ്ററുകളിലെത്തിയ ആമീർ ഖാൻ ചിത്രം ദംഗലിലൂടെയാണ് കാശ്മീർ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ അഭിനയം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തിരുന്നു. 2017−ൽ റിലീസ് ചെയ്ത സീക്രട്ട് സൂപ്പർസ്റ്റാറിൽ ഇൻസിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

