4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നൊരുക്കാൻ അമരം വീണ്ടും തീയേറ്ററുകളിലേക്ക്
കൊച്ചി l മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് അമരം. ഓരോ കഥാപാത്രങ്ങളും മത്സരിച്ച് അഭിനയിച്ച സിനിമ.
33 വര്‍ഷങ്ങള്‍ക്കു ശേഷം നവംബർ ഏഴിന് അമരം 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നൊരുക്കാൻ തീയേറ്ററുകളിൽ എത്തുകയാണ്.
ലോഹിതദാസിന്‍റെ തിരക്കഥയില്‍ മലയാളത്തിന്‍റെ മാസ്റ്റര്‍ ക്രാഫ്റ്റുമാനായിരുന്ന ഭരതന്‍ ഒരുക്കിയ ചിത്രമാണ് അമരം. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്‍റെ കാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യം.
കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ. ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിന്‍റെ നിർമാതാവ്.
ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയൊപ്പും നമുക്ക് കണ്ടറിയാനാകും.
രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിന്‍റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്‍റെ വരികളും അമരം കാണുന്നവരെ തിരകളും തീരവുമെന്ന പോലെ തഴുകിയുണർത്തും. ഒരിക്കൽ കൂടി അച്ചൂട്ടിയേയും അച്ചൂട്ടിയുടെ മുത്തിനേയും ഇരു കൈയ്യും നീട്ടി സ്വീകരിക്കാം.
ഫിയോക് ആണ് ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് . ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ്. പിആർഓ- മഞ്ജു ഗോപിനാഥ്.
dfgfg
