സിത്താരേ സമീൻ പർ ബോക്സ് ഓഫിസിൽ കുതിക്കുന്നു: ഇന്ത്യയിൽ 122 കോടി കടന്നു

ഷീബ വിജയൻ
ന്യൂഡൽഹി: ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സിത്താരേ സമീൻ പർ ബോക്സ് ഓഫിസിൽ കുതിക്കുന്നു. ഇന്ത്യയിൽ ചിത്രം 120 കോടി കടന്നതായാണ് റിപ്പോർട്ടുകൾ. മാ, കണ്ണപ്പ തുടങ്ങിയ പുതിയ റിലീസുകൾ തിയേറ്ററുകളിൽ എത്തിയിട്ടുണ്ടെങ്കിലും ചിത്രം ഓരോ ദിവസവും കളക്ഷൻ വാരികൂട്ടുകയാണ്. ഹൃദയസ്പർശിയായ ചിത്രം കാണാൻ പ്രേക്ഷകർ ഇപ്പോഴും വലിയ തോതിൽ എത്തുന്നുണ്ട്. ചിത്രത്തെ പ്രശംസിച്ച് ശശി തരൂർ എം.പി രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ മാറ്റുന്ന ചിത്രമാണെന്ന് തരൂർ പറഞ്ഞു. രാഷ്ട്രീയനേതാക്കള്‍ക്കായി ഒരുക്കിയ പ്രത്യേക ഷോയിൽ ശശി തരൂരിനൊപ്പം ആമിര്‍ ഖാനും സിനിമ കാണാനെത്തിയിരുന്നു.
ജൂണ്‍ 20 നായിരുന്നു ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തിയത്. സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. സെൻസർ ബോർഡ് നിർദേശങ്ങൾ സ്വീകരിക്കാൻ ആമിർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തയാറാകാതിരുന്നത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് കാരണമായിരുന്നു. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിത്താരേ സമീൻ പർ'. ദർശീൽ സഫാരിയെ ‘താരെ സമീൻ പറി’ൽ നായകനായി അവതരിപ്പിച്ചപ്പോൾ, സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.
DSDSDSADSADSA