തൊഴിൽ നിയമലംഘനം : ഒരാഴ്ചയിൽ 139 പേരെ നാടുകടത്തി എൽഎംആർഎ

പ്രദീപ് പുറവങ്കര
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 2025 ജൂൺ 22 മുതൽ 28 വരെ നടത്തിയ 741 പരിശോധനാ കാമ്പയിനുകളിലും സന്ദർശനങ്ങളിലും നിയമലംഘകരായ 19 തൊഴിലാളികളെ പിടികൂടി. ഈ കാലയളവിൽ നേരത്തേ പിടികൂടിയ 139 പേരെ നാടുകടത്തുകയും ചെയ്തു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്‌റൈനിലെ റെസിഡൻസി നിയമം എന്നിവയുൾപ്പെടെയുള്ള വിവിധ ചട്ടങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ ഈ പരിശോധനകളിൽ കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ എല്ലാ നിയമലംഘനങ്ങൾക്കെതിരെയും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എല്ലാ ഗവർണറേറ്റുകളിലുമായി വിവിധ സ്ഥാപനങ്ങളിൽ 729 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി എൽഎംആർഎ അറിയിച്ചു. ഇതിനുപുറമെ, 12 സംയുക്ത പരിശോധനാ കാമ്പയിനുകളും നടന്നു. തലസ്ഥാന ഗവർണറേറ്റിൽ രണ്ടും, മുഹറഖ് ഗവർണറേറ്റിൽ രണ്ടും, നോർത്തേൺ ഗവർണറേറ്റിൽ മൂന്നും, സതേൺ ഗവർണറേറ്റിൽ അഞ്ചും കാമ്പയിനുകൾ ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ പൗരത്വം, പാസ്പോർട്ട്, റെസിഡൻസി കാര്യങ്ങളുടെ പ്രതിനിധികൾ, അതത് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ്, കോസ്റ്റ് ഗാർഡ് ആസ്ഥാനം, സാമൂഹിക ഇൻഷുറൻസ് ഓർഗനൈസേഷൻ, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് എന്നിവയും ഈ പരിശോധനകളിൽ പങ്കെടുത്തു.
aa