ഐ.പി.എൽ സംപ്രേഷണാവകാശം: ബി.സി.സി.ഐ ലക്ഷ്യമിടുന്നത് ഏകദേശം 45,000 കോടി രൂപ

ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എൽ) സംപ്രേഷണാവകാശത്തിൽ ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോർഡ് തുക. നാല് വർഷത്തേക്കാണ് ഐ.പി.എൽ ടെലിവിഷൻ ഡിജിറ്റൽ ടെലികാസ്റ്റ് അവകാശം ബിസിസിഐ വിൽക്കുന്നത്. ഏകദേശം 45,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെക്കാണ് കരാർ. സോണി സ്‌പോർട്‌സ്, ഡിസ്‌നി സ്റ്റാർ, റിലയൻസ്, ആമസോണ്‍ എന്നിവരാണ് ഐ.പി.എൽ മീഡിയ റൈറ്റ്‌സിനായി പോരിനുള്ള വന്പന്മാർ. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും.
2018−2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 16,347 കോടി രൂപയ്ക്കാണ് ഡിസ്നി സ്റ്റാർ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 35,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നുവെങ്കിലും അതും കഴിഞ്ഞ് പോകുമെന്നാണ് റിപ്പോർട്ടുകൾ. 2023−27 വർഷത്തേക്ക് 40,000 കോടി മുതൽ 45,000 കോടി വരെ സംപ്രേഷണാവകാശ തുക ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. എന്ത് വിലകൊടുത്തും ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനാണ് സോണിയുടെ ശ്രമം. ഇവർക്കൊപ്പം, ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ആരംഭിച്ച ഒടിടി സേവനം ആമസോൺ പ്രൈം വിഡിയോയും ഐപിഎലിനായി രംഗത്തുണ്ടാവും. അതേസമയം പതിനഞ്ചാം ഐ.പി.എൽ സീസണാണ് ഈ വർഷം നടക്കാനിരിക്കുന്നത്. ഐ.പി.എൽ കളിക്കാരുടെ ലേലത്തിന്‍റെ അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്തും പട്ടികയിൽ ഇടംപിടിച്ചു. ബംഗളൂരുവിൽ ഫെബ്രുവരി 12,13 തിയതികളിലാണ് ലേലം നടക്കുക.