തെരുവുനായ ഭീഷണി തടയാൻ സർക്കാർ പദ്ധതി

മനാമ : തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഗവൺമെന്റ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ലൈസൻസുള്ള മൃഗാശുപത്രികളുടെ സഹകരണത്തോടെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതോടെ അവയുടെ പ്രത്യുൽപ്പാദനം കുറയ്ക്കുകയാണ് തൊഴിൽ −നഗരാസൂത്രണ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അഗ്രികൾച്ചറൽ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം യൂസെഫ് വിതക്തമാക്കി.
ബഹ്‌റൈൻ ടെണ്ടർ ബോർഡ് വഴി ക്ലിനിക്കുകൾക്ക് ടെൻഡർ നൽകാനാണ് തീരുമാനമെന്ന് ഡോ. യൂസഫ് സ്ഥിരീകരിച്ചു. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റിയും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണമാണ് പദ്ധതിയിലൂടെ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യം ദീർഘകാലാടിസ്ഥാനത്തിൽ കുറച്ചുകൊണ്ടുവരിക എന്ന വിഷയം ഔദ്യോഗികതലത്തിൽ ചർച്ച ചെയ്യപ്പെട്ടതായും ആഗോളതലത്തിലുള്ള നിലവാരവും മാനദണ്ധങ്ങളും അനുസരിച്ച് നിലവിലെ ക്യാന്പയിൻ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മ’അമീർ ഗ്രാമത്തിൽ ഈ വർഷം അവസാനത്തോടെ തെരുവ് മൃഗങ്ങൾക്കായുള്ള അഭയാർത്ഥി മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചിലവ് വഹിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.