മൃഗങ്ങൾക്കും പക്ഷികൾക്കും സംരക്ഷണമൊരുക്കിയ വിനോദ കേന്ദ്രം ശ്രദ്ധേയമാകുന്നു
മനാമ : പുസ്തകങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും മാത്രം കാണുന്ന മൃഗങ്ങളെയും പക്ഷികളെയും അടുത്ത് കാണാനും അവയ്ക്കൊപ്പം സമയം ചിലവഴിക്കാനും പ്രവാസി കുട്ടികൾക്കും അവസരം ലഭിക്കുന്ന ഒരു വിനോദകേന്ദ്രം ബുദയ്യയിൽ ശ്രദ്ധേയമാകുന്നു. ബുദയ്യയിൽ സ്വകാര്യ വ്യക്തി ഒരുക്കിയ തസ്‌നീം ഗാർഡനാണ് ഇപ്പോൾ സന്ദർശകരാൽ തിരക്കേറിത്തുടങ്ങിയിരിക്കുന്നത്. സെൻട്രൽ ബുദയ്യയ്ക്ക് സമീപമാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. മൃഗശാല എന്നതിലുപരി കുട്ടികൾക്ക് കളിക്കാനും സല്ലപിക്കാനുമുള്ള മനോഹരമായ പൂന്തോട്ടവും ഈ ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. കേട്ടറിവ് മാത്രമുള്ള ഔഷധ സസ്യങ്ങളുടെ കൃഷിയും വിൽപ്പനയും കൂടി ആകുന്പോൾ മുതിർന്നവർക്കും കുട്ടികൾക്കും ഉപകരിക്കുന്ന ചെറിയൊരു പാഠശാല കൂടിയാകുന്നു ഈ ഗാർഡൻ.
രണ്ട് വർഷം മുൻപാണ് സ്വദേശിയായ അബ്ദുൾ റഹ്‌ദ, അദ്ദേഹത്തിന്റെ സുഹൃത്ത് ഹാനി അൽ നസീഫിനോടൊപ്പം ഇത്തരം ഒരു ഗാർഡൻ ആരംഭിക്കുന്നതിനുള്ള ആശയം രൂപപ്പെടുത്തിയത്.
ഹേഡ്രോപോണിക് കൃഷി രീതിയാണ് ഈ ഗാർഡനിൽ അവലംന്പിച്ചിട്ടുള്ളത്. ഓരോ ചെടികളെക്കുറിച്ചുമുള്ള വിശദ വിവരങ്ങളും ശാസ്ത്രീയനാമവും അടക്കം പ്രദർശിപ്പിച്ചിട്ടുള്ളതിനാൽ ബോട്ടണി വിദ്യാർത്ഥികൾക്കും ഔഷധ സസ്യ കൃഷിയിൽ താൽപ്പര്യമുള്ളവർക്കും ഈ ഗാർഡൻ വലിയ ഒരനുഗ്രഹവുമാണ്.
മാൻ, മയിൽ, ഒട്ടകം, കുതിര, വിവിധയിനം പശുക്കൾ, വിവിധ രാജ്യങ്ങളിലെ ആടുകൾ, വിവിധ തരത്തിലുള്ള തത്തകൾ, വിദേശ രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേകതരം നായ്ക്കൾ, കുരങ്ങുകൾ, ചിന്പാൻസികൾ, ഒട്ടക പക്ഷി, എമു, ആമകൾ, മുതലകൾ തുടങ്ങിയവയും മൂങ്ങകൾ, ഫാൽക്കണുകൾ, കുറുനരികൾ തുടങ്ങി നൂറോളം വിവിധ വർഗ്ഗങ്ങളും ഈ സങ്കേതത്തിലുണ്ട്. നാമമാത്രമായ പ്രവേശന ഫീസ് മാത്രമാണ് ഇവിടെ ഈടാക്കുന്നത്.
എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ഗാർഡനിലേയ്ക്കുള്ള പ്രവേശനം. സ്‌കൂൾ കുട്ടികൾക്ക് പ്രത്യേക പായ്‌ക്കേജുമുണ്ട്.

