വെയിൽ കത്തുന്പോൾ ദുരിതം തിന്ന് ചിലർ
മനാമ : വേനൽ കത്തികാളുന്പോൾ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന വിഭാഗമാണ് ഡെലിവറി ജീവനക്കാർ. ഭക്ഷണം, പത്രം എന്നിവ ഡെലിവറി ചെയ്യാനാണ് ഇരുചക്ര വാഹനങ്ങളെ ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഇവരെ സംബന്ധിച്ചടുത്തോളം ദുരിതകാലമാണ് ഓരോ വേനൽകാലവും. ഉച്ചനേരത്തെ ഭക്ഷണം നൽകുവാൻ പോകുന്ന ഡെലിവറി ജോലിക്കാരാണ് ഏറ്റവുമധികം കഷ്ടപ്പെടുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ മധ്യാഹ്നവിശ്രമ നിയമം ഇവർക്ക് ബാധകമല്ല.
ഭക്ഷണം ഓർഡർ ചെയ്തു കഴിഞ്ഞാൽ എത്രയും പെട്ടന്ന് അത് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ ഉപഭോക്താവും. അതുകൊണ്ട്തന്നെ തിരക്കിട്ട് സാധനങ്ങൾ ഡെലിവറി ചെയ്യാനാണ് മിക്ക ഹോട്ടൽ ഉടമകളും ഡെലിവറി ജീവനക്കാരോട് ആവശ്യപ്പെടുന്നത്. ഇത് കാരണം ഓർഡർ ലഭിക്കുന്നത് മുതൽ ചൂടുകാലത്ത് വല്ലാത്തൊരു സമ്മർദ്ദത്തിലാണ് തങ്ങളെന്ന് ഉമ്മുൽഹസത്തിലെ പ്രമുഖ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ഡെലിവറി ജോലിക്കാരൻ പറഞ്ഞു. കടുത്ത ചൂടിൽ തലയിൽ ഹെൽമറ്റും വെച്ച് വാഹനമോടിച്ച് ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തുന്പോഴേയ്ക്കും തളർന്ന് പോകും. നൽകുന്ന വിലാസങ്ങൾ തെറ്റാണെങ്കിൽ അലച്ചിലും അതുപോലെ വർദ്ധിക്കും. ഇത് കാരണം സാധനം എത്തിക്കാൻ വൈകിയിട്ടുണ്ടെങ്കിൽ പഴിയും ഇതേ ഡെലിവറി ജോലിക്കാർ തന്നെ കേൾക്കണം. കൂടാതെ ചില കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യമില്ലെങ്കിൽ നാലും അഞ്ചും നില കയറി വേണം സാധനങ്ങൾ നൽകാൻ. അവിടെ എത്തുന്പോൾ നൽകിയ ഓർഡറിൽ മാറ്റമുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന അനുഭവങ്ങളും ഡെലിവറി ജീവനക്കാർക്ക് ഉണ്ടാകുന്നുണ്ട്.
വേനൽകാലത്ത് വാഹനാപകടങ്ങളും കൂടുന്നതായിട്ടാണ് ട്രാഫിക്ക് മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുചക്രവാഹനങ്ങളെ കണക്കിലെടുക്കാതെയാണ് വലിയ വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നതെന്ന പരാതിയും സൈക്കിൾ, ബൈക്ക് എന്നിവയിൽ സഞ്ചരിക്കുന്നവർക്കുണ്ട്. കഴിഞ്ഞ ദിവസം ഗുദൈബിയിൽ വെച്ചുണ്ടായ വാഹനപകടത്തിൽ സൈക്കിളിൽ സഞ്ചരിച്ചുന്ന ഖാലിദ് എന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടത് സമാനമായ സാഹചര്യത്തിലായിരുന്നു. തങ്ങളുടെയും പ്രിയപ്പെട്ടവരുടെ വയർ നിറയ്ക്കാൻ ഈ വെയിലത്തും കഷ്ടപ്പെട്ട് ഓടുന്ന ഡെലിവറി ജീവനക്കാരോട് കാരുണ്യം കാണിക്കണമെന്ന ആവശ്യമാണ് അവർക്കുള്ളത്.

