ബഹ്റൈൻ വടക്കൻ പ്രവിശ്യയിലെ ബീച്ചിൽ കാറഭ്യാസവും അനാശാസ്യ പ്രവണതകളും: വേഗത നിയന്ത്രിക്കാൻ റബ്ബർ ബമ്പുകൾ സ്ഥാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: വടക്കൻ ഗവർണറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അബു സുബ്ഹ് ബീച്ചിന്റെ പാർക്കിംഗ് ഏരിയയിൽ വാരാന്ത്യങ്ങളിൽ രാത്രികാലങ്ങളിൽ നടക്കുന്ന അപകടകരമായ ഡ്രെഫ്റ്റിംഗിനും അഭ്യാസപ്രകടനങ്ങൾക്കും തടയിടാൻ നടപടിയുമായി വടക്കൻ നഗരസഭ. അഭ്യാസപ്രകടനങ്ങൾ കാരണം കുടുംബങ്ങൾക്ക് ഇവിടേക്ക് വരാൻ കഴിയാത്ത സാഹചര്യമാണെന്ന് കൗൺസിലർ ബസേം അബു ഇദ്‌രീസ് പറഞ്ഞു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി പൊലീസ് പട്രോളിങ് കഴിഞ്ഞ് മടങ്ങുന്ന സമയത്തിനായി കാത്തിരുന്ന ശേഷമാണ് സ്പോർട്സ് കാറുകളിലും ബൈക്കുകളിലും എത്തുന്ന യുവാക്കൾ ഇവിടെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത്. ഇത് തടയുന്നതിനായി പാർക്കിംഗ് സ്ഥലങ്ങളിൽ നഗരസഭ റബ്ബർ സ്പീഡ് ബമ്പുകളും കേർബുകളും സ്ഥാപിച്ചു. എൻട്രൻസിൽ നിന്ന് നേരെ വേഗത്തിൽ വരുന്നത് തടയാൻ വഴികളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
കൂടാതെ ബീച്ചിലെ പൊതുശൗചാലയങ്ങൾ നശിപ്പിക്കുന്ന സംഭവങ്ങൾ വ്യാപകമായതോടെ ക്യാമറകൾ സ്ഥാപിക്കുകയും പ്രവേശനം ഉറപ്പാക്കാൻ 200 ഫിൽസ് ഫീസ് ഏർപ്പെടുത്തുകയും ചെയ്തു. കളിക്കളത്തിൽ കുട്ടി വീണ് പരിക്കേറ്റതിനെ തുടർന്ന് ഇരുമ്പ് കൊണ്ടുള്ള പഴയ കളി ഉപകരണങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. പുതിയ കളിക്കളങ്ങൾ സുരക്ഷിതമായി നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
asfsaf

