ബഹ്റൈൻ-കേരള സർവീസുകൾ ആഗസ്റ്റ് രണ്ട് വരെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; പ്രവാസികൾ ദുരിതത്തിൽ
പ്രദീപ് പുറവങ്കര
മനാമ: മേഖലയിൽ തുടരുന്ന സുരക്ഷാ അനിശ്ചിതാവസ്ഥയെ തുടർന്ന് ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ആഗസ്റ്റ് രണ്ട് വരെ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നേരത്തെ ജൂലൈ 31 വരെ റദ്ദാക്കിയിരുന്ന സർവീസുകളാണ് ഇപ്പോൾ ആഗസ്റ്റ് രണ്ടിലേക്ക് നീട്ടിയത്.
വേനലവധി കാലമായതിനാൽ വലിയ തോതിൽ പ്രവാസികൾ നാട്ടിലേക്ക് പോകുന്നതിനും തിരികെ വരുന്നതിനുമായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്ന സമയത്താണിത്. എയർലൈനിന്റെ പെട്ടെന്നുള്ള തീരുമാനത്തിൽ നിരവധി യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്. മറ്റ് വിമാനക്കമ്പനികൾ ഈ റൂട്ടുകളിൽ സാധാരണ പോലെ സർവീസ് നടത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നത് എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ വിശദീകരണം.
സർവീസുകൾ മുടങ്ങിയതോടെ മറ്റ് എയർലൈനുകളിൽ വൻ തുക നൽകി ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് പല പ്രവാസികളും. ചിലർ തങ്ങളുടെ യാത്രകൾ തന്നെ താൽക്കാലികമായി റദ്ദാക്കാൻ നിർബന്ധിതരായിട്ടുണ്ട്.
അതേസമയം, സർവീസ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ആശ്വാസമായി ചില ഇളവുകൾ എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് വാങ്ങുകയോ, അല്ലെങ്കിൽ യഥാർത്ഥ യാത്രാ തീയതിയുടെ ഒരു ദിവസം മുമ്പോ ഏഴ് ദിവസത്തിനകമോ ഉള്ള മറ്റ് തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ ചെയ്യാവുന്നതാണ്. ഇതിനായുള്ള സൗകര്യം ട്രാവൽ ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
dfds

