ലഹരിമരുന്ന് കടത്ത്: മൂന്ന് പേർക്ക് 15 വർഷം തടവും പിഴയും വിധിച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ലഹരിമരുന്ന് കടത്തലുമായി ബന്ധപ്പെട്ട കേസിൽ ഒരു ബഹ്‌റൈനി വനിതയും മൊറോക്കൻ വനിതയും ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് 15 വർഷം വീതം തടവുശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. തടവിന് പുറമെ മൂവർക്കും 10,000 ബഹ്‌റൈനി ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കണ്ടുകെട്ടാനും ശിക്ഷാകാലളവിനു ശേഷം മൊറോക്കൻ സ്വദേശിനിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗൾഫ് രാജ്യത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിന് ഒന്നാം പ്രതി നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ബഹ്‌റൈനി സ്വദേശിനിയായ രണ്ടാം പ്രതി കിംഗ് ഫഹദ് കോസ്‌വേ വഴി ഈ ലഹരിവസ്തുക്കൾ ബഹ്‌റൈനിലേക്ക് കടത്തുകയായിരുന്നു. കഞ്ചാവ് പ്രൊസസ്സ് ചെയ്യുന്നതിനും ലഹരി ഇടപാടുകൾക്കായി ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ അനുവാദം നൽകിയതിനുമാണ് മൊറോക്കൻ സ്വദേശിനിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥർ വാറന്റുമായി എത്തി ജുഫൈറിൽ വെച്ചാണ് ഒന്നാം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് പ്രൊസസ്സ് ചെയ്ത കഞ്ചാവ്, കഞ്ചാവ് അടങ്ങിയ ഇലക്ട്രോണിക് സിഗരറ്റുകൾ, ലിറിക്ക ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റകൃത്യത്തിൽ തങ്ങൾക്കുള്ള പങ്ക് പ്രതികൾ സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
sdfsf

