നാലുവയസ്സുകാരിയെ സ്‌കൂൾ ബസ്സിൽ ഒറ്റപ്പെടുത്തിയ സംഭവം; ഡ്രൈവറും സൂപ്പർവൈസറും ബഹ്റൈനിൽ ഏഴ് ദിവസത്തേക്ക് റിമാൻഡിൽ


പ്രദീപ് പുറവങ്കര

മനാമ: നാലുവയസ്സുള്ള ബഹ്‌റൈനി പെൺകുട്ടിയെ മണിക്കൂറുകളോളം സ്വകാര്യ സ്‌കൂൾ ബസ്സിനുള്ളിൽ മറന്നുപോയ സംഭവത്തിൽ ബസ് ഡ്രൈവറെയും വനിതാ സൂപ്പർവൈസറെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉച്ചതിരിഞ്ഞാണ് കുട്ടി ബസ്സിനുള്ളിൽ കുടുങ്ങിയ വിവരം പുറത്തറിയുന്നത്.

രാവിലെ കുട്ടി കെ.ജിയിൽ എത്തിയിട്ടില്ലെന്ന് കണ്ട് അധികൃതർ കുട്ടിയുടെ അമ്മയെ വിവരമറിയിച്ചിരുന്നു. പിന്നീട് കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി അമ്മായി കെ.ജിയിൽ വിളിച്ചപ്പോഴാണ് കുട്ടി എത്തിയിട്ടില്ലെന്ന കാര്യം മനസ്സിലാകുന്നത്. തുടർന്ന് അധികൃതർ ബസ് ഡ്രൈവറെ ബന്ധപ്പെടുകയായിരുന്നു. ഡ്രൈവർ പരിശോധിച്ചപ്പോൾ വാതിലുകളും ജനലുകളും അടച്ച നിലയിലുള്ള ബസ്സിനുള്ളിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കഠിനമായ ചൂടിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച കുട്ടിയെ നിരീക്ഷണത്തിനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റി.

ചോദ്യം ചെയ്യലിൽ വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനുള്ള ലൈസൻസ് തനിക്കില്ലെന്നും വാഹനം ഇട്ടിട്ടുപോകുന്നതിന് മുമ്പ് ബസ് പരിശോധിക്കുന്നതിൽ വീഴ്ച പറ്റി എന്നും ഡ്രൈവർ സമ്മതിച്ചു. കുട്ടി ബസ്സിൽ നിന്ന് ഇറങ്ങി എന്ന് ഉറപ്പാക്കുന്നതിൽ തനിക്ക് പിഴവ് സംഭവിച്ചതായി സൂപ്പർവൈസറും മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇരുവർക്കുമെതിരെയുള്ള കേസ് ഉടൻ ക്രിമിനൽ കോടതിക്ക് കൈമാറുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ചുരുക്കിയ രൂപം (Shortened Version)
നാലുവയസ്സുകാരിയായ ബഹ്‌റൈനി പെൺകുട്ടിയെ മണിക്കൂറുകളോളം സ്വകാര്യ സ്‌കൂൾ ബസ്സിനുള്ളിൽ മറന്നുപോയ സംഭവത്തിൽ ബസ് ഡ്രൈവറെയും വനിതാ സൂപ്പർവൈസറെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചൂടേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളെ കടത്താനുള്ള ലൈസൻസ് ഡ്രൈവർക്ക് ഉണ്ടായിരുന്നില്ലെന്നും വാഹനത്തിൽ ആളില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed