കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് മുപ്പതാണ്ട്; ചരിത്ര നിമിഷത്തിന് ഇന്ന് 30 വയസ്സ്
ഷീബ വിജയൻ
കൊച്ചി: മലയാളികളുടെ വിനിമയ സംസ്കാരത്തിൽ വിപ്ലവാത്മക മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് ഇന്ന് 30 വയസ്സ് തികയുന്നു. 1996 സെപ്റ്റംബർ 17-നാണ് അന്നുവരെ ലാൻഡ് ലൈൻ ഫോണുകൾ മാത്രം പരിചയിച്ചിരുന്ന കേരളത്തിലേക്ക് ആദ്യത്തെ മൊബൈൽ ഫോൺ കോൾ എത്തിയത്. 'എസ്കോടെൽ' എന്ന കമ്പനിയാണ് കേരളത്തിൽ ആദ്യമായി മൊബൈൽ സേവനം അവതരിപ്പിച്ചത്.
എറണാകുളം ഹോട്ടൽ അവന്യൂ റീജന്റിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് കേരളത്തിലെ ആദ്യ മൊബൈൽ കോൾ ഉദ്ഘാടനം ചെയ്തത്. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനുമായി സംസാരിച്ചുകൊണ്ടായിരുന്നു ഈ ചരിത്ര തുടക്കം. തുടർന്ന് പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുമായും ടാൻഡൻ ഫോണിൽ സംസാരിച്ചു. അക്കാലത്ത് ഔട്ട്‌ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 16 രൂപയായിരുന്നു നിരക്ക്.
ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ വിളി നടക്കുന്നത് 1995 ജൂലൈ 31-നായിരുന്നു. അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി സുഖ്‌റാമിനെ വിളിച്ചാണ് രാജ്യത്തെ മൊബൈൽ വിപ്ലവത്തിന് തിരി കൊളുത്തിയത്. അതിനു തൊട്ടടുത്ത വർഷം കേരളവും ഈ സാങ്കേതിക വിപ്ലവത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
asasdadsads

