ഇറാനിയൻ ആക്രമണം; തകർന്ന സൗകര്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ ബഹ്റൈൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളിൽ തകർന്ന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി പുനർനിർമ്മിക്കാനും വികസിപ്പിക്കാനും ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്തരവിട്ടു. വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള മന്ത്രിതല സമിതിയുടെ 294-ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിച്ച് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.
രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ ബഹ്‌റൈന്റെ സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ കാണിച്ച മികവിനെ സമിതി അഭിനന്ദിച്ചു. ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നേതൃത്വത്തിന് കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് സമിതി വ്യക്തമാക്കി. വെല്ലുവിളികൾക്കിടയിലും ഐക്യത്തോടെ നിലകൊള്ളുന്ന ബഹ്‌റൈൻ ജനതയുടെ ദേശീയ ബോധത്തെയും സമിതി പ്രകീർത്തിച്ചു.
ഭക്ഷ്യസുരക്ഷാ പദ്ധതികൾ, കന്നുകാലി വളർത്തൽ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, പരമ്പരാഗത മത്സ്യബന്ധന നിയന്ത്രണങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു. ദേശീയ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ ഗവേണൻസ് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നതിനുള്ള കരട് പ്രമേയത്തിന് സമിതി അംഗീകാരം നൽകി. രാജ്യത്ത് തുടരുന്ന കനത്ത മഴയെത്തുടർന്നുള്ള വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി, മരാമത്ത് മന്ത്രാലയങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ ഡെപ്യൂട്ടി പ്രധാനമന്ത്രി വിലയിരുത്തി. ഗതാഗതം സുഗമമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഫീൽഡ് ടീമുകൾ 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കെട്ടിട നിർമ്മാണാനുമതി സംവിധാനം, ഭൂമി ഏറ്റെടുക്കൽ നടപടികൾ, നഗര ആസൂത്രണ വികസന അതോറിറ്റിയുടെയും സർവ്വേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ അതോറിറ്റിയുടെയും പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ റിപ്പോർട്ടുകളും യോഗം വിശദമായി ചർച്ച ചെയ്തു. ഏത് പ്രതിസന്ധിയെയും അതിജീവിച്ച് നിർമ്മാണ-വികസന പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുമെന്ന് സമിതി ഉറപ്പുനൽകി.
aa


