യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബഹ്‌റൈനിൽ എത്തിച്ചേർന്നു

പ്രദീപ് പുറവങ്കര
മനാമ l പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്നു.
ഇന്ന് രാവിലെ 6:40ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ബാവയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പാത്രിയാർക്കൽ വികാരി മാത്യൂസ് മോർ തേവദോസിയോസ് തിരുമേനി, ഇടവക വികാരി സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലി എന്നിവരുടെ നേതൃത്വത്തിൽ വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠരും, പള്ളി ഭാരവാഹികളും, ഇടവക ജനങ്ങളും ചേർന്ന് ബാവയെ സ്വീകരിച്ചു.
സന്ദർശനത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്, ഇന്ന് (വ്യാഴം) വൈകുന്നേരം നടക്കും. മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷയാണ് വൈകുന്നേരം 7:00 മണിക്ക് സന്ധ്യാ പ്രാർത്ഥനയോട് കൂടി നടത്തപ്പെടുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി നാളെ, ഒക്ടോബർ 24-ആം തീയതി വെള്ളിയാഴ്ച്ച രാവിലെ 6:45 ന് ശ്രേഷ്ഠ ബാവായുടെ കാർമ്മികത്വത്തിൽ പ്രഭാത നമസ്ക്കാരവും, തുടർന്ന് 8 മണിക്ക് വിശുദ്ധ കുർബാനയും അർപ്പിക്കും.
അന്ന് വൈകീട്ട് ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ-അനുമോദന സമ്മേളനത്തിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയാകും. വിവിധ സഭാ-സാമൂഹിക നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് പിന്നണി ഗായിക മൃദുലാ വാര്യർ ഉൾപ്പെടെയുള്ളവർ അണിനിരക്കുന്ന 'സിംഫോണിയ - 2025' ഗാനസന്ധ്യയും അരങ്ങേറും.
zxcc