അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുന്നു


അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുകയാണെന്ന് പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ സംഘങ്ങൾക്കെതിരെ മുഴുവൻ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങളും വ്യക്തികളും ബഹറൈനിൽ ഏറെക്കാലമായി സജീവമാണ്. ഇവരുടെ ചൂഷണത്തിനിരയായി സാധാരണക്കാരായ പ്രവാസികളുടെ ജീവനും ജീവിതവും നഷ്ടപ്പെടുകയോ താറുമാറാവുകയോ ചെയ്യുന്ന സംഭവങ്ങൾ വര്ധിച്ചുവരുകയാണ്. പലിശക്കാരന്റെ സമ്മർദ്ദം താങ്ങാനാകാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന പ്രവാസിയുടെ ഭാര്യയും കുടുംബവും അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്. ആ ഹതഭാഗ്യനായ പ്രവാസിയുടെ പലിശക്കാരന് അയച്ച ശബ്ദസന്ദേശം ഇതിലേക്ക് വിരൽചൂണ്ടുന്നതും വളരെ വേദനാജനകവും മനഃസാക്ഷിയുള്ള ഏതൊരാളെയും പ്രയാസപ്പെടുത്തുന്നതുമാണ്. പ്രവാസ ഭൂമിയിൽ നടക്കുന്ന ആത്മഹത്യകളിൽ അധികവും സാമ്പത്തികവുമായി ബന്ധപെട്ടുള്ളതാണെന്ന് സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കൊക്കെ അറിയാവുന്ന കാര്യമാണ്.

ഉപജീവനാർത്ഥം നാടും വീടും വിട്ടു മണലാരണ്യത്തിൽ എത്തിപ്പെടുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന കൊള്ള പലിശക്കാരെ ബഹറൈനിലെ അധികാരി സമൂഹത്തിനുമുന്നിൽ കൊണ്ടുവരേണ്ടതിന് ഇവിടെയുള്ള സാമൂഹിക ഉത്തരവാദിത്വമുള്ള മുഴുവൻ സംഘടനകളും നേതാക്കളും ശ്രമിക്കേണ്ടതുണ്ട്.

പലിശ വിരുദ്ധ സമിതിക്ക് ലഭിക്കുന്ന പരാതികൾ ഇരകൾക്ക് ഗുണകരമായ രീതിയിൽ തന്നെ പരിഹരിക്കുവാൻ സമിതിക്ക് സാധിക്കുന്നുണ്ട്. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട ചില പരാതികൾ ഇന്ത്യൻ എംബസി മുമ്പാകെ കൊണ്ടുവരാൻ പലിശ വിരുദ്ധ സമിതിക്ക് സാധിച്ചിട്ടുണ്ട്. ഓപ്പൺ ഹൗസ് മുഖേനയും അല്ലാതെയും ഇന്ത്യൻ എംബസിയിൽ എത്തിക്കുന്ന പരാതികളിൽ എംബസി അധികൃതരും ഐസിആർഎഫും സ്വീകരിക്കുന്ന ഇടപെടലുകൾ സന്തോഷകരമാണ്.

പ്രവാസികൾ തങ്ങളുടെ വരുമാനത്തിനൊത്ത് ജീവിതം ചിട്ടപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അനാവശ്യ ജീവിത ചെലവുകളും കുത്തഴിഞ്ഞ ജീവിത രീതികളുമാണ് പല പ്രവാസികളെയും പലിശക്കെണിയിൽ വീഴ്ത്തുന്നത്. പൊങ്ങച്ചത്തിനും ആർഭാടത്തിനും വേണ്ടി പലിശക്കാരുടെ കെണിയിൽ പെടുന്നവരും ധാരാളം ഉണ്ട്. പലിശക്കാരൻ ആവശ്യപ്പെടുന്ന എല്ലാ രേഖകളും നൽകാൻ തയ്യാറാവുന്നവരാണ് പണം വാങ്ങുന്നവർ. ബ്ലാങ്ക് ചെക്കുകളിലും മുദ്രപ്പത്രങ്ങളിലും ഒപ്പിട്ടുകൊടുക്കുകയും പാസ്‌പോർട്ടും മറ്റും ഇവർക്ക് നൽകുകയും ചെയ്യുന്നു. ഇത് കൊണ്ടാണ് പലിശക്കാർക്ക് എളുപ്പത്തിൽ ഈ പാവങ്ങളെ കള്ളക്കേസിൽ കുടുക്കാനും യാത്രാതടസം ഉണ്ടാക്കാനും സാധിക്കുന്നത്. പലിശക്കാരന് അനുകൂലമായ ഏകപക്ഷീയമായ കരാറുകൾ ആണ് എപ്പോഴും അവർ ഉണ്ടാക്കുന്നത്. തിരിച്ചടവ് നടത്തിയ പണത്തിന്റെ രേഖകളോ രസീതോ ഇല്ലാത്തതും പലിശക്കാർക്ക് നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കാരണമാകുന്നു. ഏത് സാഹചര്യത്തിലും യാതൊരു കാരണവശാലും ബ്ലാങ്ക് ചെക്കുകൾ നൽകുകയോ മുദ്രപത്രങ്ങളിൽ ഒപ്പിട്ടു നൽകുകയോ പാസ്പോർട്ട് പോലുള്ള യാത്ര രേഖകൾ നൽകിയോ സ്വയം കുരുക്കിൽ അകപ്പെടാതിരിക്കുക. ഒപ്പം തിരിച്ചടവായി നൽകുന്ന പണം രേഖാമൂലം നൽകാനും ശ്രദ്ധിക്കണം. വാങ്ങിയ പണത്തിന്റെ പതിന്മടങ്ങ് തിരിച്ചടച്ചാലും ഇവരുടെ കെണിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയില്ല എന്നതാണ് കഴിഞ്ഞ ദിവസം വന്ന വാർത്തയിലും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. ഇത് പോലെയുള്ള ധാരാളം ഹതഭാഗ്യർ ഇവിടെ കേസിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. ലഭിക്കുന്ന ശമ്പളം മുഴുവൻ ഈ പലിശക്കാർക്ക് നൽകികൊണ്ടിരിക്കുകയാണ് പലരും.

ഇവരുടെ കെണിയിൽ പെടുന്ന പലരും ഏറെ വൈകിയാണ് സമിതിയേയും സാമൂഹിക പ്രവർത്തകരെയും സമീപിക്കുന്നത്. കെണിയിൽ പെടുന്നവരും ഇവരുടെ ഭീഷണിയും മർദ്ദനങ്ങളും നേരിടുന്നവരും പെട്ടെന്ന് തന്നെ അധികാരികൾക്ക് രേഖാമൂലം പരാതി നൽകുകയാണ് വേണ്ടത്. ഇവരുടെ ഇടപാടുകൾ തികച്ചും ഇവിടത്തെ നിയമത്തിന് വിരുദ്ധമാണെന്നും മനസിലാക്കുക.


Badarudeen Poovar
മീഡിയ കൺവീനർ.
36710698

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed