ഖത്തറിൽ മലയാളി ബാലികയ്ക്ക് സ്‌കൂൾ ബസിനുള്ളിൽ ദാരുണാന്ത്യം; വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ദോഹ അൽ വക്റയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടൻ കെജി1 വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബിനെ (നാലു വയസ്സ്) ആണ് സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ− സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിൻസ.
രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനം ഡോർ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാർക്ക് ചെയ്‌തിരുന്നത്.
രാവിലെ 11.30ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാർ കുട്ടിയെ ബസ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
അതേസമയം സംഭവത്തിൽ ഖത്തർ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടിയുടെ മാതാപിക്കളുടെ പരാതിയിൽ ഖത്തർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
sgsg