72−ാമത് റിപ്പബ്ലിക് ദിനം: ഫ്ളൈ പാസ്റ്റിന് ആദ്യമായി വനിതാ നേതൃത്വം
ന്യൂഡൽഹി: 72−ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ രാജ്പഥിൽ നടക്കുന്ന ഫ്ളൈ പാസ്റ്റിന് ആദ്യമായി വനിതാ നേതൃത്തം. ഇന്ത്യൻ എയർഫോഴ്‌സിന്റെ ഫ്ളൈറ്റ് ലഫ്റ്റനന്റ് സ്വാതി റാത്തോഡ് ആണ് ചരിത്രം കുറിക്കുന്നത്.
രാജസ്ഥാനിലെ നഗവൂർ സ്വദേശിയാണ് സ്വാതി. സ്വാതിയുടെ സ്വപ്‌നം പൈലറ്റാവുകയെന്നായിരുന്നു. 2014ൽ ആദ്യ ശ്രമത്തിൽ തന്നെ ഇന്ത്യൻ എയർഫോഴ്‌സിന്‍റെ ഭാഗമായി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 200 പെൺകുട്ടികളിൽ നിന്നും 98 പേരെയാണ് സ്‌ക്രീനിംഗിന് എയർഫോഴ്‌സ് വിധേയരാക്കിയത്. അതിൽ അഞ്ച് പേരെയാണ് വ്യോമസേനയുടെ ഫ്ലെെയിംഗ് ബ്രാഞ്ചിലേക്ക് തെരഞ്ഞെടുത്തത്. ഇതിലൊരാളായിരുന്നു സ്വാതി.
സ്‌കൂൾ പഠന കാലം മുതൽ സ്വാതിയുടെ സ്വപ്‌നം പൈലറ്റാവുകയെന്നായിരുന്നു. തന്റെ മകൾക്ക് ഇത്തരത്തിലൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സ്വാതിയുടെ പിതാവ് ഡോ. ഭവാനി സിംഗ് റാത്തോഡ് പറഞ്ഞു. ചരിത്ര മുഹൂർത്തത്തിനായി കാത്തിരിക്കുന്നതായും പിതാവ് കൂട്ടിച്ചേർത്തു. രാജസ്ഥാൻ കാർഷിക വകുപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ആണ് ഡോ. ഭവാനി സിംഗ്.
രാജസ്ഥാനിലെ മുൻ മുഖ്യമന്ത്രി വസുന്തര രാജെ സിന്ധ്യ, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയവർ സ്വാതിക്ക് ആശംസകൾ നേർന്നെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. രാജ്യത്തിന് അഭിമാനമാകുന്നു എന്നായിരുന്നു വസുന്തര രാജെ കുറിച്ചത്. റിപ്പബ്ലിക് ദിനത്തിനെ ഫ്ലെെപാസ്റ്റ് വിജയകരമായി തീരട്ടെയെന്നും വസുന്തര രാജെ സിന്ധ്യ പറഞ്ഞു. സ്വാതിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി സച്ചിൻ പൈലറ്റ് കുറിച്ചു. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി മാറാൻ സ്വാതിക്ക് കഴിഞ്ഞെന്നും അദ്ദേഹം കുറിച്ചു.